‘അസ്ഫാഖ് ആലം കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടത് കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു’ : സാക്ഷി മൊഴി

 | 
aluva murder

അസ്ഫാഖ് ആലം കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടത് കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞതായി സാക്ഷി മൊഴി. കസ്റ്റഡിയിലെടുത്ത കോഴിക്കടക്കാരനാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞു എന്നാണ് മൊഴി. ഇയാളാണ് അഫ്സാഖ് ആലത്തിന് പ്രദേശത്തെ വാടക വീട് ശരിയാക്കി നൽകിയത്. ഇക്കാര്യം ശരിയാണോ എന്ന് പൊലീസ് പരിശോധിക്കും.

വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ അസഫാക്ക് എന്ന പ്രതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടിനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു.

പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.