അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ തടവ് ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു, അയോഗ്യത നീങ്ങും, എംപിയായി തുടരാം

 | 
rahul gandhi

അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. പരമാവധി ശിക്ഷയെന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും. സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിലാണ് വിധി. 

അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായത്.മോദി സമുദായത്തെ അപമാനിച്ചിട്ടില്ലെന്ന് രാഹുൽ വാദത്തിൽ ആവർത്തിച്ചു. മോദി സമുദായത്തെ അപമാനിച്ചെന്ന് കാണിച്ചെന്ന് വ്യക്തമാക്കുന്ന രേഖകൾ ഒന്നും തന്നെ പരാതിക്കാരൻ വിചാരണ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. അയോഗ്യനായത് മൂലം വലിയ ക്ഷതം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി.

പറ്റിയ തെറ്റ് തിരുത്താനുള്ള മാന്യത പുലർത്താത്ത സമീപനം ആണ് രാഹുലിന്റെത് എന്ന് പരാതിക്കാരൻ പൂർണേഷ് മോദി വാദിച്ചു. ഗുജറാത്തിൽ ആയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന പരാമർശം തെറ്റാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. അതേസമയം കേസിനെ രാഷ്ട്രീയമാക്കി മാറ്റാൻ അനുവദിയ്ക്കില്ലെന്ന് സിംഗ്വിയോട് കോടതി ഓർമിപ്പിച്ചു.

കീഴ്‌ക്കോടതി വിധി പരിശോധിക്കുന്ന ഘട്ടത്തിൽ, പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആർ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വർഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവിൽ അവ്യക്തമാണ്. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ബിആർ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.