ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടു; സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു: ഹരിത നേതാക്കള്‍

 | 
harita

ഞങ്ങള്‍ കോഴിക്കോട് അങ്ങാടിയില്‍ തെണ്ടി തിരിഞ്ഞ് നടക്കുന്നവരല്ലെന്ന് ഹരിത നേതാക്കള്‍ കോഴിക്കോട് വാർത്തസമ്മേളനത്തില്‍ പറഞ്ഞു.ഞങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നലുണ്ടായപ്പോഴാണ്  പരാതി നല്‍കിയത്. പക്ഷെ അത് കേള്‍ക്കാന്‍ പോലും തയ്യാറാവാതിരുന്നതില്‍ വലിയ വിഷമമുണ്ടെന്ന് ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ പറഞ്ഞു.

ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സഹിക്കാനാവാത്ത അവസ്ഥയിലൂടെയാണ് കടന്ന് വന്നത്. പല തലത്തിലും നേതാക്കളുമായി അനൗദ്യോഗികമായും ഔദ്യോഗികമായും ചര്‍ച്ച നടത്തിയതാണ്. സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു. പക്ഷെ നീതി ലഭിച്ചില്ലെന്നും നജ്മ പറഞ്ഞു. ഹരിതയുടെ പെണ്‍കുട്ടികളെ നിയന്ത്രിക്കുന്നത് ഒരു സൈബര്‍ ഗുണ്ടയാണെന്നും അയാളുടെ കൈയില്‍ ഞങ്ങളുടെ ഫോട്ടോയും വീഡിയോയും ഉണ്ടെന്നും അത് പുറത്ത് വിട്ടാല്‍ പല ഹരിതക്കാരും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നൊക്കെയാണ് പറഞ്ഞത്. ഇതിലാണ് നടപടി വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്. പക്ഷെ നീതി നിഷേധമാണുണ്ടായത്. ഞങ്ങള്‍ ചാടി കളിക്കുന്ന കുരങ്ങന്‍മാരല്ല ആരുടേയെങ്കിലും വാക്ക് കേട്ട് തുള്ളാന്‍. ഒരു സിസ്റ്റത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപറ്റുന്ന ലീഗ് ജനല്‍ സെക്രട്ടറി ഞങ്ങളെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നു. അത് വലിയ വിഷമം ഉണ്ടാക്കുന്നുണ്ടെന്നും നജ്മ ചൂണ്ടിക്കാട്ടി.