ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി

 | 
greeshma

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരുടെ പരാതിയെത്തുടർന്നാണ് ഗ്രീഷ്മയുൾപ്പടെ രണ്ട് തടവുകാരെ ജയിൽ മാറ്റിയതെന്നാണ് വിവരം.

കേസിൽ അറസ്റ്റിലായതുമുതൽ അട്ടക്കുളങ്ങര ജയിലിലായിരുന്നു ഗ്രീഷ്മ. സഹതടവുകാരിയുമായി കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായിരുന്നു. ഇത്‌ സംബന്ധിച്ച്‌ ജയിൽ സൂപ്രണ്ട്‌ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ജയിൽ മാറ്റം. എന്നാൽ അട്ടക്കുളങ്ങര ജയിലിൽ തടവുകാരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ്‌ ഗ്രീഷ്‌മയെ മറ്റ്‌ തടവുകാർക്കൊപ്പം ജയിൽ മാറ്റിയതെന്നാണ്‌ ജയിലധികൃതരുടെ വിശദീകരണം.

ഒക്ടോബർ 14നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ആൺസുഹൃത്തായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ജീവന് വേണ്ടി പൊരുതിയ ഷാരോൺ ഒടുവിൽ ഒക്ടോബർ 25ന് മരണത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
മരണമൊഴിയിൽ പോലും ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. ആദ്യം പാറശാല പൊലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്നു എത്തിച്ചേർന്നത്. എന്നാൽ പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷാരോണിനെ ഗ്രീഷ്മ വിഷം കൊടുത്ത് കൊല്ലുകയായിരുന്നെന്ന് കണ്ടെത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ ഗ്രീഷ്മ സമ്മതിക്കുകയും ചെയ്തു.