നിലപാടിലുറച്ച് ശശി തരൂർ; 'സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണക്കും, ലേഖനമെഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിൽ

 | 
sasi tharoor

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയിലും സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചുള്ള ലേഖനത്തിലും നിലപാടിലുറച്ച് കോൺഗ്രസ് എംപി ശശി തരൂർ. നിലപാടിൽ മാറ്റമില്ലെന്നും സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കുമെന്നും അത്തരം കാര്യങ്ങൾ അംഗീകരിക്കണമെന്നും ശശി തരൂർ പറഞ്ഞു. ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശശി തരൂർ പറഞ്ഞു.

കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപണം വേണമെന്നാണ് ലേഖനത്തിൻറെ അവസാന ഭാഗത്ത് പറയുന്നത്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം.  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണം. തൻറെ നിലപാടിൽ മാറ്റമില്ല. വർഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയത്.

കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം. വിദേശകാര്യങ്ങളിൽ രാജ്യതാൽപര്യം നോക്കണം. അതിൽ രാഷ്ട്രീയ താൽപര്യം നോക്കരുത്. ഇതാണ് തൻറെ നിലപാട്. മോദി ട്രംപിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ്. വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായെങ്കിൽ കാരണം സിപിഎം നൽകിയ റാങ്കിങ് അല്ലെന്നും ദേശീയ റാങ്കിങ് ആണെന്നും ശശി തരൂർ പറഞ്ഞു. ലേഖനത്തെ അനുകൂലിച്ച് കോൺഗ്രസിൽ നിന്ന് ചിലർ വിളിച്ചിരുന്നുവെന്നും ശശി തരൂർ പറഞ്ഞു.

വികസനത്തിന് വേണ്ടി ആര് പ്രവർത്തിച്ചാലും സ്വീകരിക്കണം. ജനങ്ങൾ രാഷ്ട്രീയം ഒരുപാട് കണ്ടിട്ടുള്ളതാണ്. ഭരണപക്ഷം എന്ത് ചെയ്യുന്നതും തെറ്റാണെന്ന് കരുതരുത്. വിഷയാടിസ്ഥാനത്തിലാണ് താൻ കാര്യങ്ങൾ പറഞ്ഞത്. കുറെ വർഷങ്ങളായി കേരളത്തിൻറെ അവസ്ഥ വളരെ മോശമാണ്. ഇപ്പോൾ വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ ആര് തയ്യാറായോ അത് സ്വീകരിക്കണം.

അവരുടെ തെറ്റുകളെ നമ്മൾ ചൂണ്ടികാണിക്കണം. ചില വിഷയങ്ങളിൽ ജനങ്ങളുടെ താൽപര്യം പരിഗണിച്ച് അതിനെ രാഷ്ട്രീയത്തിനതീതമായി പിന്തുണയ്ക്കണമെന്നും ശശി തരൂർ പറഞ്ഞു. മോദി-ട്രംപ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രസ്താവനയിലും തരൂർ ഉറച്ചു നിന്നു. താൻ കേരളീയനായിട്ടും ഭാരതീയനായിട്ടും ചിന്തിക്കുന്ന വ്യക്തിയാണെന്ന് ശശി തരൂർ പറഞ്ഞു. തൻറെ പ്രസ്താവനയോട് യോജിക്കാത്ത നേതാക്കളുടെ അഭിപ്രായത്തിൽ യാതൊരു പ്രശ്നവുമില്ല. താൻ പാർട്ടിയുടെ ഔദ്യോഗിക വക്താവല്ല. വ്യക്തിപരമായാണ് താൻ കാര്യങ്ങൾ പറയുന്നത്. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ട കാര്യമില്ല. 
 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള  കോൺഗ്രസ് നേതാക്കൾ അടിമുടി വിമർശിക്കുമ്പോഴായിരുന്നു തരൂരിൻറെ പുകഴ്ത്തൽ. മോദിയുടെയും ട്രംപിൻറെയും പ്രസ്താവനകൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും വ്യാപാര മേഖലയിൽ സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നുമാണ് തരൂർ പറഞ്ഞത്.

നിക്ഷേപം ആകർഷിക്കാനുള്ള സംസ്ഥാന സർക്കാർ നടപടികളെയും ശശി തരൂർ അഭിനന്ദിച്ചിരുന്നു. സ്റ്റാർട്ട് അപ്പ് രംഗത്തെ വളർച്ചയും വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമത് എത്തിയതും ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലീഷ് ദിനപത്രത്തിൽ തരൂരിൻറെ ലേഖനം. നാടിൻറെ വളർച്ച ക്യാപ്പിറ്റലിസത്തിലാണെന്ന് ബംഗാളിലേതുപോലെ കേരളത്തിലെ കമ്യൂണിസ്റ്റുകളും മനസ്സിലാക്കിയെന്നാണ് തരൂരിൻറെ നിരീക്ഷണം.