സ്പ്രിംഗ്ലറില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ സമിതി റിപ്പോര്‍ട്ട്

 | 
Sprinkler
സ്പ്രിംഗ്ലറില്‍ എം.ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്പ്രിംഗ്ലറില്‍ എം.ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. കരാര്‍ വിവാദത്തില്‍ അന്വേഷണം നടത്തിയ മാധവന്‍ നമ്പ്യാര്‍ സമിതിയുടെ റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിച്ച സമിതിയടെ റിപ്പോര്‍ട്ടിലാണ് ശിവശങ്കര്‍ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കുന്നത്. കരാറില്‍ വീഴ്ചകളുണ്ടായിരുന്നുവെങ്കിലും ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്നുമാണ് റിപ്പോര്‍ട്ട്. 

പിടി തോമസ്, പിസി വിഷ്ണുനാഥ് എന്നിവര്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ നിയമസെക്രട്ടറി കെ. ശശിധരന്‍നായര്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏപ്രില്‍ 24നാണ് സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി അറിയാതെയാണ് കമ്പനിയെ ഇതിനായി നിയോഗിച്ചതെന്നും ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തിയിരുന്നില്ലെന്നുമുള്ള കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. 

കരാര്‍ നല്‍കുന്നതിന് മുമ്പ് സ്പ്രിംഗ്ലറിന്റെ ശേഷി വിലയിരുത്തിയില്ല. സ്വകാര്യ ഡാറ്റകള്‍ കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ല. നിയമപ്രകാരമുള്ള കരാറുകള്‍ ഒപ്പുവെച്ചില്ല. ഐടി വകുപ്പില്‍ ഇതിനേപ്പറ്റിയുള്ള കൃത്യമായ ഫയലുകളുണ്ടായിരുന്നില്ല. സെക്രട്ടേറിയേറ്റ് ഓഫീസ് മാന്വല്‍ പ്രകാരമുള്ള ഫയല്‍ നീക്കം കരാറുമായി ബന്ധപ്പെട്ട് നടന്നില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കോവിഡ് വിവരങ്ങള്‍ അപ്ലോഡ് ചെയ്തു തുടങ്ങിയ കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്.