ഉത്ര വധക്കേസില്‍ സൂരജിന്റെ ശിക്ഷ അല്‍പ സമയത്തിനകം; വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

 | 
Uthra
ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷ അല്‍പ സമയത്തിനകം കോടതി പ്രഖ്യാപിക്കും
കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷ അല്‍പ സമയത്തിനകം കോടതി പ്രഖ്യാപിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി 6 ആണ് ശിക്ഷ വിധിക്കുക. കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു. വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വധശിക്ഷയ്ക്ക് സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള അഞ്ച് കുറ്റങ്ങളില്‍ നാലും സൂരജ് ചെയ്തിട്ടുണ്ടെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചത്. ഐപിസി 302,307, 321, 208 വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. കൊലപാതകം, കൊലപാതകശ്രമം, വിഷം നല്‍കി പരിക്കേല്‍പ്പിക്കുക, തെളിവു നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ദൃക്‌സാക്ഷിയില്ലാത്ത കേസില്‍ ശാസ്ത്രീയ തെൡവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. പാമ്പിനെ തലയില്‍ പിടിച്ച് കടിപ്പിച്ചതാണെന്ന് തെളിയിക്കാന്‍ ഡമ്മി പരീക്ഷണം ഉള്‍പ്പെടെ നടത്തിയിരുന്നു.

പ്രതി ചെയ്ത കൃത്യം വിചിത്രവും പൈശാചികവും ദാരുണവുമാണ്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ സൂരജിനെ കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു. പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ മറുപടി.

ഉത്രയെ അണലി കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സൂരജ് മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് എങ്ങനെ കൊല നടത്താമെന്ന് യൂട്യൂബില്‍ തെരയുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിവുകള്‍ സഹിതം വാദിച്ചു. സ്വന്തം ഭാര്യ ആശുപത്രിയില്‍ വേദന കടിച്ചമര്‍ത്തി കഴിയുമ്പോള്‍ കൊലപാതകത്തിന് മറ്റൊരു മാര്‍ഗ്ഗം തെരയുകയായിരുന്നു പ്രതിയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരിയായ ഉത്രയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുമായി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണ് ഇത്.