വിചിത്രം, പൈശാചികം, ദാരുണം; ഉത്ര കേസില്‍ വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

 | 
Sooraj
ഉത്ര വധക്കേസില്‍ പ്രതി സൂരജിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

ഉത്ര വധക്കേസില്‍ പ്രതി സൂരജിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. കേസില്‍ വിധിക്കു തൊട്ടുമുന്‍പ് നടന്ന അവസാന വാദത്തിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതി ചെയ്ത കൃത്യം വിചിത്രവും പൈശാചികവും ദാരുണവുമാണ്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ സൂരജിനെ കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു. പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ മറുപടി.

ഉത്രയെ അണലി കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സൂരജ് മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് എങ്ങനെ കൊല നടത്താമെന്ന് യൂട്യൂബില്‍ തെരയുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിവുകള്‍ സഹിതം വാദിച്ചു. സ്വന്തം ഭാര്യ ആശുപത്രിയില്‍ വേദന കടിച്ചമര്‍ത്തി കഴിയുമ്പോള്‍ കൊലപാതകത്തിന് മറ്റൊരു മാര്‍ഗ്ഗം തെരയുകയായിരുന്നു പ്രതിയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണ് ഇത്. സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെൡവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. പാമ്പിനെ തലയില്‍ പിടിച്ച് കടിപ്പിച്ചതാണെന്ന് തെളിയിക്കാന്‍ ഡമ്മി പരീക്ഷണം ഉള്‍പ്പെടെ നടത്തിയിരുന്നു.

കൊല നടത്താന്‍ പ്രതി ഉപയോഗിച്ച കുബുദ്ധിയും പാമ്പിനെ ആയുധമായി ഉപയോഗിച്ചതുമാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന വാദത്തിന് ആധാരം. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരവേ തന്നെ കേസില്‍ വിചാരണ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി.