മുല്ലപ്പെരിയാറില്‍ നിലവിലെ ജലനിരപ്പ് നിലനിര്‍ത്താന്‍ സുപ്രീം കോടതി നിര്‍ദേശം

 | 
Mullaperiyar

മുല്ലപ്പെരിയാറില്‍ നിലവിലുള്ള ജലനിരപ്പ് നിലനിര്‍ത്താന്‍ നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഒരു ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 137.60 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് മേല്‍നോട്ട സമിതിയുടെ തീരുമാനത്തില്‍ കേരളത്തിന്റെ സത്യവാങ്മൂലം നാളെ സമര്‍പ്പിക്കും. വിഷയത്തില്‍ രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളാണ് ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചത്. കേസുകള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീണ്ടും പരിഗണിക്കും.

ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെന്നാണ് സമിതിയുടെ നിലപാട്. ഇക്കാര്യത്തില്‍ മറുപടിക്ക് കേരളം സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അണക്കെട്ടിന്റെ സ്ഥിരതയെക്കുറിച്ച് കോടതി ചോദിച്ചു. അണക്കെട്ട് ബലപ്പെടുത്തുകയെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് കേരളം വ്യക്തമാക്കി. പുതിയ അണക്കെട്ട് ആവശ്യമാണ്. കനത്ത മഴയില്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്നാല്‍ അപകടകരമാണ്. ജലനിരപ്പ് 139 അടിയാക്കിയാല്‍ അപകട സാധ്യത കുറയും. വിശദാംശങ്ങള്‍ അടങ്ങിയ മൂന്ന് പേജുള്ള നോട്ട് കൈമാറാമെന്നും കോടതിക്ക് പരിശോധിക്കാമെന്നും കേരളം വ്യക്തമാക്കി.

മേല്‍നോട്ട സമിതിക്കെതിരെയും കേരളം ആരോപണങ്ങള്‍ ഉന്നയിച്ചു. കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയല്ല സമിതി തീരുമാനങ്ങള്‍ അറിയിക്കുന്നത്. മേല്‍നോട്ടസമിതി ഉന്നയിച്ച പല കാര്യങ്ങളിലും ശാസ്ത്രീയ അടിത്തറയില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രളയത്തിന് കാരണമാകുന്നുണ്ടെന്നും ഒരു പരിധിക്കപ്പുറം വെള്ളമൊഴുക്കിയാല്‍ പ്രളയം ഉണ്ടാകുമെന്നും കേരളം അറിയിച്ചു. മേല്‍നോട്ട സമിതിയില്‍ അറിയിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും കേരളം അറിയിച്ചു.