കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി

 | 
supreme court
പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ.

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ. തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതിയാണ് സ്‌റ്റേ ചെയ്ത്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. കേരളത്തില്‍ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.

സെപ്റ്റംബര്‍ 13 വരെയാണ് പരീക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. 13ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ ഒരാഴ്ചക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പരീക്ഷ നടത്താനുള്ള തീരുമാനമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

പതിനഞ്ച് ശതമാനത്തിന് മുകളിലാണ് കേരളത്തിലെ ടിപിആര്‍. ഒക്ടോബറില്‍ രാജ്യത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുകളുണ്ട്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ കടുംപിടുത്തം കാരണം കുഴപ്പത്തിലാകുന്നത് വിദ്യാര്‍ത്ഥികളാണന്നും വാക്‌സിനെടുക്കാത്ത കുട്ടികളെ എഴുത്തുപരീക്ഷയ്ക്ക് നിര്‍ബന്ധിക്കുന്നത് അന്യായമായ നടപടിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

സിബിഎസ്ഇ മാതൃകയില്‍ മൂല്യനിര്‍ണയം നടത്തി പരീക്ഷാഫലം പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 5 മുതല്‍ പരീക്ഷകള്‍ ആരംഭിക്കുന്നതിനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിരുന്നു. ക്ലാസ് മുറികള്‍ വൃത്തിയാക്കുകയും കുട്ടികളുടെ മോഡല്‍ പരീക്ഷ വീടുകളില്‍ തന്നെ ഓണ്‍ലൈനായി നടത്തുകയും ചെയ്തിരുന്നു.