ബേബി ഡാമിലെ മരം മുറിക്കാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍; വിശദീകരണം ചോദിച്ച് കേന്ദ്രം

 | 
Baby Dam

മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കുന്ന ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ സംസ്ഥാനത്തോട് വിശദീകരണം ചോദിച്ച് കേന്ദ്രം. വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട രേഖകള്‍, സസ്‌പെന്‍ഷനിലേക്ക് നയിച്ച കാര്യങ്ങള്‍ തുടങ്ങിയവ ഹാജരാക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ മാധ്യമ വാര്‍ത്തകളില്‍ കൂടിയാണ് അറിഞ്ഞതെന്ന് കത്തില്‍ പറയുന്നു. അതേസമയം സസ്‌പെന്‍ഷന്‍ കേന്ദ്രത്തിനെ മുന്‍കൂറായി അറിയിക്കേണ്ടതില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. സസ്‌പെന്‍ഷന്‍ ദീര്‍ഘിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ മാത്രം മൂന്ന് മാസത്തിനുള്ളില്‍ ഇക്കാര്യം അറിയിച്ചാല്‍ മതിയെന്നാണ് സര്‍വീസ് റൂള്‍.

കത്തിന് ചട്ടപ്രകാരം മറുപടി നല്‍കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി 15 മരങ്ങള്‍ മുറിക്കാനായിരുന്നു ബെന്നിച്ചന്‍ തോമസ് ഉത്തരവിട്ടത്. വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. മുഖ്യമന്ത്രിയും വനം മന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.