വന്യജീവികൾ കൂട്ടത്തോടെ കാടിറങ്ങുന്നത് തടയാനൊരുങ്ങി തമിഴ്നാട് വനംവകുപ്പ്

 | 
tamilnad

വന്യജീവികൾ കൂട്ടത്തോടെ കാടിറങ്ങുന്നത് തടയാൻ പുതിയ വഴികൾ തേടി തമിഴ്‌നാട് വനം വകുപ്പ്. സംസ്ഥാനത്തെ 22 ജില്ലകളിൽ പുല്ലുകൾ നട്ടുപിടിപ്പിക്കും. അധിനിവേശ സസ്യങ്ങൾ ഒഴിവാക്കിയ മേഖലകളിലാവും പുല്ലുകൾ നട്ടുപിടിപ്പിക്കുക. കന്നുകാലികള്‍ മേയുന്ന ഇടങ്ങളിലും അധിനിവേശ സസ്യങ്ങളുള്ള പ്രദേശങ്ങളിലും പുല്ലുകളുടെ വളര്‍ച്ചയില്‍ ഗണ്യമായ കുറവുണ്ടായതായി വനം വകുപ്പിന്റെ കണ്ടെത്തൽ. ഇതാണ് കാട്ടാനകളും കാട്ടുപോത്തുകളും കൂട്ടത്തോടെ കാടിറങ്ങുന്നതിനുള്ള കാരണം. എന്നാൽ ഇതിന്റെ ഫലമായുണ്ടാകുന്നത് മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷവുമാണ്.

മരങ്ങളാല്‍ മൂടികിടക്കുന്ന ഇടങ്ങളില്‍ രുചികരമായ പുല്ലിനങ്ങള്‍ നടുന്നത് കാടിറങ്ങുന്നതിന് പരിഹാരമാകുമെന്ന ശുഭപ്രതീക്ഷയിലാണ് അധികൃതർ. കാട്ടാനകളും കാട്ടുപോത്തുകളും ആഹാരമാക്കുന്നതും രുചികരമായതുമായി പത്തിനം പുല്ല് വര്‍ഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരുകാലത്ത് തമിഴ്‌നാട്ടിലെ പ്രധാന വനമേഖലകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഈ പത്തിനം പുല്ലുകളും. കന്നുകാലികളുടെ മേയല്‍, അധിനിവേശ സസ്യവിഭാഗം തുടങ്ങിയവ ഇവയുടെ വളർച്ചക്ക് ഭീഷണിയായിരുന്നു.