മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട്; ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് തമിഴ്‌നാട് മന്ത്രി

 | 
Mullaperiyar

മുല്ലപ്പെരിയാറില്‍ 152 അടിയായി ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകനാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ഇതിനായി ബേബി ഡാം ശക്തിപ്പെടുത്തണം. കേരളത്തിന്റെ നിസ്സഹകരണമാണ് ഇതിന് തടസമാകുന്നത്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. മരങ്ങള്‍ മുറിക്കാന്‍ കേരളം തയ്യാറായിട്ടില്ലെന്ന് ദുരൈ മുരുകന്‍ കുറ്റപ്പെടുത്തി.

വനംവകുപ്പ് അനുവദിക്കുന്നില്ലെന്നാണ് കേരളം നല്‍കുന്ന വിശദീകരണം. റിസര്‍വ് വനമായതിനാല്‍ മരം മുറിക്കാന്‍ കഴിയില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്. ഈ വിഷയത്തില്‍ നടപടികള്‍ നീളുന്നതിനാലാണ് ബേബി ഡാം ബലപ്പെടുത്തല്‍ വൈകുന്നത്. നിലവില്‍ റൂള്‍ കര്‍വ് പാലിച്ചാണ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നു വിടുന്നതെന്നും മന്ത്രി പറഞ്ഞു. അണക്കെട്ടിന്റെ ഉടമസ്ഥതയെ സംബന്ധിച്ച് തര്‍ക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എഐഎഡിഎംകെ ഈ മാസം ഒന്‍പതിന് തമിഴ്‌നാടില്‍ വ്യാപക പ്രക്ഷോഭം നടത്താനിരിക്കെയാണ് മന്ത്രിമാരുടെ സന്ദര്‍ശനം. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും മറ്റു മന്ത്രിമാരും അണക്കെട്ടില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് തമിഴ്‌നാട് മന്ത്രിമാരും ഡാമിലെത്തിയത്.