താനൂർ കസ്റ്റഡി മരണം; കുറ്റം ചെയ്തവർ രക്ഷപെടില്ലെന്ന് മുഖ്യമന്ത്രി

 | 
pinarayi vijayan

തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണത്തിൽ കുറ്റം ചെയ്തവർ രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താനൂർ കസ്റ്റഡി മരണത്തിൽ നിയമസഭയിൽ പ്രതിപക്ഷമുന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് ഭാഗത്തുനിന്ന് ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. താനൂർ സംഭവത്തിൽ കർക്കശ നടപടി സ്വീകരിക്കും. 27 പൊലീസുകാരെ പിരിച്ചു വിട്ടു. കുറ്റകൃത്യങ്ങളോട് ഒരു ദാക്ഷിണ്യവും കാണിക്കുന്നില്ല എന്നതിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് അതിക്രമം തുടർക്കഥയാകുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടായി. കുറ്റകൃത്യങ്ങളുടെ പേരിൽ 27 പേരെ സർവീസിൽ നിന്ന് തന്നെ നീക്കിയിട്ടുണ്ട്. ഇത് മറ്റെവിടെയുണ്ട്? വ്യത്യസ്തമായ പൊലീസ് സർവ്വീസാണ് കേരളത്തിലുള്ളത്. കൊള്ളരുതായ്മ കാണിച്ചവരെ സർവീസിൽ നിന്നടക്കം ഒഴിവാക്കുന്നു. 2016 ന് ശേഷം പൊലീസ് ക്രൂരതകൾ അത്ര വലുതായി ഉണ്ടായിട്ടില്ല. അതിന് മുൻപത്തെ പൊലീസിന് കുറ്റകൃത്യങ്ങളോട് എന്തായിരുന്നു നടപടിയെന്നും മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫ് ഭരണകാലത്തെ പൊലീസ് സേനയെ ചൂണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നീക്കം അന്വേഷണ സംഘത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കുറ്റവാളികൾക്ക് ഏറ്റവും അർഹമായ ശിക്ഷ ലഭ്യമാക്കുന്നതിന് ഇടപെടൽ ഉണ്ടാകണം. മരിച്ച വ്യക്തിയുടെ പരിക്ക് പരാമർശിക്കപ്പെട്ടു. അക്കാര്യം അന്വേഷണ ഏജൻസി അന്വേഷിച്ച് കണ്ടെത്തും. അക്കാര്യത്തിൽ സർക്കാരിന് ഒരു തടസ നിലപാടുമില്ല. പൊലീസ് ലോക്കപ്പ് ആരെയും തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.