വിശദമായി ചര്‍ച്ച ചെയ്തില്ലെന്ന വാദം തെറ്റ്; സാമ്പ്രദായിക രീതി മാറിയെന്ന് വി.ഡി.സതീശന്‍

 | 
vd satheeshan

ഡിസിസി അദ്ധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് വിശദമായ ചര്‍ച്ച നടന്നില്ലെന്ന വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും താനുമുള്‍പ്പെടെ എല്ലാവരും കൂടിയിരുന്നുകൊണ്ടാണ് ചര്‍ച്ചയുടെ ഷെഡ്യൂള്‍ പോലും നിശ്ചയിച്ചത്. ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ട് റൗണ്ട് ചര്‍ച്ച നടത്തി. ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതില്‍ ഇത്രയും വിശദമായ ചര്‍ച്ച നടന്ന കാലം കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഉണ്ടാവില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

ഞങ്ങള്‍ വരുമ്പോള്‍ സാമ്പ്രദായിക രീതികളില്‍ നിന്ന് മാറ്റം വരുമെന്ന് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒന്നോ രണ്ടോ പേരോട് അഭിപ്രായം ചോദിച്ചിട്ടോ അല്ലെങ്കില്‍ ഞാനും സുധാകരകനും കൂടി ഒരു മൂലയ്ക്ക് മാറിയിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിച്ച് ഡല്‍ഹിയില്‍ കൊണ്ടുകൊടുത്ത ലിസ്റ്റ് അല്ല അത്. കുറേക്കൂടി താഴേക്ക് ചര്‍ച്ചകള്‍ പോവുകയും ഒരുപാട് പേരോട് അഭിപ്രായം ചോദിക്കുകയും ഇത്തവണ ചെയ്തിട്ടുണ്ട്. ഇത്രയും വേഗത്തില്‍ ഇത്രയും നന്നായി പട്ടിക ഇറക്കിയ കാലമുണ്ടായിട്ടില്ല. കഴിഞ്ഞ 18 വര്‍ഷമായി നടന്നിരുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് ഇത്തവണ ഉണ്ടായതെന്നും സതീശന്‍ പറഞ്ഞു. 

കോണ്‍ഗ്രസില്‍ എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു ലിസ്റ്റ് ഇറക്കാന്‍ പറ്റില്ല. ജനാധിപത്യപരമായ രീതിയില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് പട്ടിക തയ്യാക്കിയത്. ചര്‍ച്ച ചെയ്ത് ഞങ്ങള്‍ക്ക് ലഭിച്ച പേരുകളില്‍ നിന്ന് തിരഞ്ഞെടുത്ത് സമവായമുണ്ടാക്കിയാണ് അന്തിമ പട്ടിക ഇറക്കിയത്. മുതിര്‍ന്ന നേതാക്കള്‍ തന്നെ പേരുകള്‍ അങ്ങനെ തന്നെ വീതം വെച്ച് കൊടുക്കാനാണെങ്കില്‍ ഞങ്ങള്‍ ഈ സ്ഥാനത്ത് ഇരിക്കേണ്ട കാര്യമില്ലല്ലോ. അതാവും അവര്‍ ആഗ്രഹിക്കുന്നത്. ഇത്രയും കാലം അങ്ങനെയായിരുന്നല്ലോയെന്നും സതീശന്‍ ചോദിച്ചു.