ബസ് സമരം അനാവശ്യം, ഗവണ്മെന്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല; മന്ത്രി ആന്റണി രാജു

 | 
antony raju


ബസ് സമരം അനാവശ്യമാണെന്നും ഗവൺമെന്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും മന്ത്രി ആന്റണി രാജു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ബസ് ഉടമകൾക്ക് സാമൂഹ്യ പ്രതിബദ്ധതയുണ്ടെങ്കിൽ അതിദരിദ്ര വിഭാഗത്തിലുള്ള കുട്ടികൾക്ക് സൗജന്യ യാത്ര നൽകാൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. 

സ്വകാര്യ ബസ് സമരത്തെപ്പറ്റി വാർത്ത കണ്ട അറിവ് മാത്രമാണ് തനിക്കുള്ളത്. വിദ്യാർത്ഥി കൺസഷൻ പഠിക്കാൻ കമ്മിറ്റി ഉണ്ട്.
സീറ്റ് ബെൽറ്റ് സർക്കാർ തീരുമാനിച്ചതല്ല. നേരത്തെ ഉള്ള നിയമമാണ്. അത് നടപ്പാക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഈ മാസം 31 ന് ആണ് സ്വകാര്യ ബസുകൾ പണിമുടക്കാൻ തീരുമാനിച്ചിരിക്കുന്നത്. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചിട്ടുണ്ട്. ദൂര പരിധി നോക്കാതെ പെർമിറ്റുകൾ പുതുക്കി നൽകണം, ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഓർഡിനറി ആക്കിയ മാറ്റിയ നടപടി തിരുത്തണം, വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കണം, ബസുകളിൽ ക്യാമറയും സീറ്റ് ബെൽറ്റും അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കണം തുടങ്ങിയവയാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത്.