ഏക സിവിൽകോഡ് വിഷയം ; കോൺ​ഗ്രസ് മുന്നിൽ നിന്ന് പോരാടണമെന്ന് ജിഫ്രി തങ്ങൾ

 | 
jifri thangal

കോഴിക്കോട്: ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയുളള ശക്തമായ പോരാട്ടത്തിനെ കോൺ​ഗ്രസ് മുന്നിൽ നിന്ന് നയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അദ്ധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഏക സിവിൽ കോഡ് ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഓരോ മതവിഭാഗത്തിനും ഗോത്രങ്ങൾക്കും അവരുടേതായ വിശ്വാസങ്ങളുണ്ടാകും അത് വ്രണപ്പെടുത്താൻ സമ്മതിക്കില്ല. ഇന്ത്യയുടെ മതേതര സ്വഭാവം നിലനിർത്തണം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പിന്തുണ ഇതിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും ഉണ്ടായിരിക്കുമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. ഏക സിവിൽ കോഡ് വിരുദ്ധ കോൺഗ്രസ് സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നന്മയ്‌ക്കെതിരെ നിൽക്കുന്നവർക്കെതിരെ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം. അക്രമങ്ങൾക്കും അനീതിക്കും എതിരെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഒന്നിച്ചുകൊണ്ടുപോകാൻ കോൺഗ്രസിന് സാധിക്കും. അത് തെളിയിച്ചു തന്ന പാർട്ടിയാണ് കോൺഗ്രസ്. വിവിധ മതങ്ങളും വിവിധ സംസ്‌കാരവും ആചാരങ്ങളും പല ആദർശങ്ങളുമുളള ആളുകളെ എങ്ങനെ ഒന്നിച്ചുകൊണ്ടുപോകും എന്നതിൽ സംശയമുണ്ടായിരുന്നു. ആ സംശയത്തിന്റെ മറുപടിയാണ് കോൺഗ്രസ് അവരുടെ ഭരണ കാലത്ത് ചെയ്തതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾ സന്തോഷിക്കുന്ന ദിവസമാണിത്, രാഹുൽ ഗാന്ധിക്ക് പാർലമെന്റിലേക്ക് മടങ്ങി വരാനായെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ന്യൂനപക്ഷങ്ങളുൾപ്പെടെയുളള എല്ലാ ജനങ്ങൾക്കും കോൺഗ്രസ് ധൈര്യം നൽകണം. എല്ലാ വിഭാഗം ജനങ്ങളേയും ഉൾകൊള്ളുന്നതാണ് ഇന്ത്യയുടെ സൗന്ദര്യം. മണിപ്പൂരിലേയും ഹരിയാനയിലേയും സംഭവങ്ങളിൽ വിശ്വാസമുളളവരും വിശ്വാസമില്ലാത്തവരും പ്രതികരിക്കാൻ തയ്യാറാകണം. നമ്മുക്ക് ശാന്തിയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.