വീണ മാസപ്പടി വാങ്ങിയെന്ന മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്ക് യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ല; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്ക് യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ടു കമ്പനികള്‍ തമ്മില്‍ നിയമപരമായി തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിൽ ഏർപ്പെട്ടതാണെന്നും കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പണം നല്‍കിയത് എന്നും സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു. ഇതിനു വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
"രണ്ടു കമ്പനികള്‍ തമ്മില്‍ ഉണ്ടാക്കിയ കരാര്‍ സുതാര്യമായ ഒന്നാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം ബാങ്ക് മുഖേനയാണ് നടന്നിട്ടുള്ളത്. ഇങ്ങനെ നിയമാനുസൃതമായി രണ്ടു കമ്പനികള്‍ തമ്മില്‍ നടത്തിയ ഇടപാടിനെയാണ് മാസപ്പടിയെന്ന് ചിത്രീകരിച്ചത്. സിഎംആർഎല്‍ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിനു മുൻപിലേക്കു പോയത്. ഈ വിഷയത്തില്‍ വീണയുടെ കമ്പനി കക്ഷിയേ അല്ല. അവരുടെ ഭാഗം കേട്ടിട്ടുമില്ല. എന്നിട്ടും അവരെ ബന്ധിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണു പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ ഉണ്ടായത്.
രാഷ്ട്രീയ പ്രവർത്തകരുടെ മക്കൾക്ക് നിയമാനുസൃതമായ ഏത് തൊഴിലും ചെയ്യുന്നതിന് മറ്റെല്ലാ പൗരന്മാര്‍ക്കുമെന്ന പോലെ അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണു വീണയും ഒരു കണ്‍സള്‍ട്ടിങ് കമ്പനി ആരംഭിച്ചത്. അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യവുമാണ്. ഇതുമായി ബന്ധപ്പെട്ടു തെറ്റായ ഒരു കാര്യങ്ങളും ഉണ്ടായിട്ടില്ലെന്നു പണം നല്‍കിയ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇതുമായി ഒരു ബന്ധവും ഇല്ലെന്ന കാര്യവും വ്യക്തമാണ്.
ആദായ നികുതിയുമായി ബന്ധപ്പെട്ട് ഒരു കമ്പനിയുമായിട്ടുണ്ടായ പ്രശ്‌നത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി കേന്ദ്ര സർക്കാരും വിവിധ ഏജന്‍സികളും രാഷ്‌ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നതിന്ു കുടുംബാംഗങ്ങള്‍ക്ക്ു നേരെ തിരിയുന്ന രീതി ഉയര്‍ന്നുവന്നിട്ടുണ്ട്. തെലങ്കാനയിലും ബിഹാറിലുമെല്ലാം ഇത്തരം ഇടപെടലുകള്‍ നടന്നുവരുന്നുമുണ്ട്.
ഈ സെറ്റില്‍മെന്റ് ഓർഡറില്‍ അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതിനു പിന്നിലുള്ള ഗൂഢാലോചന വ്യക്തമാണ്. വീണയുടെ അഭിപ്രായം ആരായാതെയാണ്ു പരാമര്‍ശം നടത്തിയതെന്നതും ഇതിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നത്. സെറ്റില്‍മെന്റിനായി വിളിച്ച കമ്പനിയെ പൂര്‍ണമായി കോടതി നടപടികളില്‍നിന്നും പിഴയില്‍നിന്നും ഒഴിവാക്കിയ സെറ്റില്‍മെന്റ് ഓര്‍ഡറിലാണ് ഇത്തരം പരാമര്‍ശം നടത്തിയത് എന്നതും വിസ്‌മയിപ്പിക്കുന്നു’’ – സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു.