പിണറായിയെ നിയന്ത്രിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല; സെബാസ്റ്റ്യൻ പോൾ

അമിതാധികാരത്തിൽ സായൂജ്യമടയുന്ന നിലയിലേക്ക് എത്തി 
 | 
Sebastian Paul

നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും എൽഡിഎഫും കടുത്ത പരാജയമേറ്റതിന് പിന്നാലെ പിണറായി വിജയനെതിരേ അതിരൂക്ഷ വിമർശനവുമായി ഇടതുസഹയാത്രികനും മുൻ എംപിയുമായ സെബാസ്റ്റ്യൻ പോൾ. കേരളത്തിലുണ്ടായത് ഭരണവിരുദ്ധവികാരമല്ല, മറിച്ച് പിണറായി വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. നിയന്ത്രണത്തിന് വിധേയനായി പ്രവർത്തിക്കേണ്ടുന്ന ആളാണ് മുഖ്യമന്ത്രി. എന്നാൽ പാർട്ടി സെക്രട്ടറിക്കു പോലും മുഖ്യമന്ത്രിയെ തിരുത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പത്തുവർഷം തുടർച്ചയായി ഒരു മുഖ്യമന്ത്രിയും ഒരു മുന്നണിയും സംസ്ഥാനം ഭരിച്ചു. ആ ഭരണത്തിൽ കാതലായ പിശകോ പോരായ്മയോ ഉണ്ടെന്ന അഭിപ്രായം തനിക്കില്ല. നല്ല കാര്യങ്ങൾ പലതും ചെയ്തു. വലുതും അഭൂതപൂർവുമായ ഒരു അത്യാഹിത വേളയിൽ സമർഥമായ നേതൃത്വം നൽകാൻ മുഖ്യന്ത്രിക്ക് കഴിഞ്ഞു. അതെല്ലാം ശരിതന്നെയാണ്. എന്നാൽ എല്ലാത്തിനും കാരണഭൂതനായി ഒരാൾ. ഞാനല്ലാതെ മറ്റൊരാൾ ഇല്ല. അത് ഒരു കമ്യൂണിസ്റ്റ് വ്യവസ്ഥിതിയിൽ ജനങ്ങൾക്ക് സ്വീകാര്യമായ നിലപാടല്ല, സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

ഈ ഒരു പതനം ഉണ്ടായതിൽ പാർട്ടിക്കും ഉത്തരവാദിത്വമുണ്ടെന്നും സെബാസ്റ്റ്യൻ പോൾ കൂട്ടിച്ചേർത്തു. കോടിയേരി ബാലകൃഷ്ണന്റെ കാലത്തിന് ശേഷം മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ പാർട്ടിക്ക് കഴിയാത്ത അവസ്ഥ വന്നു. സാധാരണഗതിയിൽ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നത് ഒരു വലിയ പദവി അല്ല. കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് പാർട്ടി സെക്രട്ടറിക്ക് വിധേയനായിട്ടാണ്. ഇവിടെ അത് നഷ്ടമായി പാർട്ടിയുടെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടു. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടല്ലോ, അദ്ദേഹം പറഞ്ഞു.

പഴയകാലം പോലെ അല്ലല്ലോ. തിരുത്താൻ ആരുമില്ല എന്നു വന്നാൽ അതിന് അർഥം അധികാരമുള്ളവൻ ഏകാധിപതി ആകുന്നു എന്നതാണ്. ചോദ്യചെയ്യാൻ ആരുമില്ലാതെ, ചോദ്യംചെയ്യുന്നവരോട് അങ്ങേയറ്റം അനുചിതമായ രീതിയിലുള്ള പ്രതികരണം-വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് പറഞ്ഞാൽ അത് ജനാധിപത്യത്തിൽ നാം കേൾക്കേണ്ടി വരുന്ന ഏറ്റവും അശ്ലീലച്ചുവയുള്ള പ്രസ്താവനയാണെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ജനങ്ങളോടാണല്ലോ മുഖ്യമന്ത്രി പ്രസംഗിക്കാൻ വന്നത്. അയാൾ (ചോദ്യം ചോദിച്ചയാൾ) കല്ലെറിയുകയോ കരിങ്കൊടി കാണിക്കുകയോ ചെയ്തില്ല. അയാൾ സഖാവ് കൂടിയാണ്. അങ്ങനെയുള്ള ആളോട് വീട്ടിൽപ്പോയി ചോദിച്ചാൽ മതിയെന്ന് പറഞ്ഞാൽ ജനം ആ മുഖ്യമന്ത്രിയോട് ഇപ്പോൾ എന്താണ് പറഞ്ഞത്- വീട്ടിൽപോയി ഇരുന്നാൽ മതി എന്നാണ്. ഇതൊക്കെ ജനാധിപത്യത്തിൽ സംഭവിക്കുന്ന ചില പ്രതികാരവും അർഥവത്തായ പ്രതികരണവുമാണ്. പലതും അതിൽ ഉൾക്കൊള്ളുന്നുണ്ട്, അദ്ദേഹം പറഞ്ഞു.