നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് പ്രോസിക്യൂഷന്‍

 | 
High Court
നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ വീണ്ടും ഹൈക്കോടതിയില്‍. വിചാരണക്കോടതിക്കെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. പുനര്‍വിസ്താരത്തിനുള്ള സാക്ഷിപ്പട്ടിക പ്രത്യേക കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ 16 സാക്ഷികളെ പുനര്‍ വിസ്താരം നടത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

16 പേരില്‍ ഏഴുപേര്‍ നേരത്തേ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടണമെന്നും 9 പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ ഈ പട്ടിക അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന കോടതി മൂന്നു പേരുടെ പുനര്‍വിസ്താരത്തിന് അനുമതി നല്‍കിയിരുന്നു.

രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി അനുമതി നല്‍കി. എന്നാല്‍ ഇത് പോരെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. സമര്‍പ്പിച്ച പട്ടികയിലുള്ളവരുടെ വിസ്താരം കേസില്‍ പ്രധാനപ്പെട്ടതാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തേ കേസില്‍ കോടതി പക്ഷപാതം കാട്ടുന്നുവെന്ന് ആരോപിച്ച് വിചാരണക്കോടതി മാറണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.എ.സുരേശന്‍ രാജിവെച്ചിരുന്നു.