ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ അപകടകരമാണ്; പാലാ ബിഷപ്പിനെതിരെ പി.ടി.തോമസ്

 | 
PT Thomas
നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി.തോമസ്

നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി.തോമസ്. ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ അപകടകരമാണ്. എന്നും മതസൗഹാര്‍ദ്ദം പുലര്‍ത്തിപ്പോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുത്. ജാതി മതാടിസ്ഥാനത്തില്‍ കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നത് ആധുനിക കാലഘട്ടത്തില്‍ വിരളമാണെന്നും പി.ടി. തോമസ് പറഞ്ഞു. 

ബിഷപ്പിന്റേതായി പുറത്തു വന്ന വാര്‍ത്ത സമുദായ സൗഹാര്‍ദ്ദം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ല. കുറ്റകൃത്യങ്ങളുടെ കാതല്‍ സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വാര്‍ത്ഥതയുമാണെന്നും പി.ടി.തോമസ് കൂട്ടിച്ചേര്‍ത്തു. ലവ് ജിഹാദിനൊപ്പം നാര്‍കോട്ടിക് ജിഹാദും കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും ഇരയാക്കുന്നുവെന്നായിരുന്നു ബിഷപ്പ് പ്രസംഗിച്ചത്. 

ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയായണെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് ആരോപിച്ചു. കത്തോലിക്കാ കുടുംബങ്ങള്‍ ഇക്കാര്യത്തില്‍ കരുതിയിരിക്കണമെന്നാണ് ബിഷപ്പ് പ്രസംഗത്തില്‍പറഞ്ഞത്. കുറവിലങ്ങാട് പള്ളിയില്‍ എട്ടുനോമ്പ് തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് വിവാദ നിലപാടുകള്‍ ബിഷപ്പ് ആവര്‍ത്തിക്കുകയും കൂടുതല്‍ കടുപ്പിക്കുകയും ചെയ്തിരിക്കുന്നത്. 

മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെയുണ്ടെന്ന് മുന്‍ ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞിട്ടുണ്ട്.

ലോകത്തില്‍ നീതിയും സമാധാനവും ഇസ്ലാം മതവും സ്ഥാപിക്കാന്‍ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത്. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ട്. കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നത് ലക്ഷ്യംവെച്ച് പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് ആരോപിച്ചു. 

ലവ് ജിഹാദ് ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന നേരത്തേ വിവാദമായിരുന്നു. ലൗജിഹാദ് ഇല്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രത്യേക നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടാകാമെന്നും ബിഷപ് പറഞ്ഞിരുന്നു.