'RSS ബന്ധം അന്നും ഇന്നുമില്ല, പറഞ്ഞത് 50 കൊല്ലം മുമ്പത്തെകാര്യം'; വിവാദത്തിൽ വിശദീകരണവുമായി ഗോവിന്ദൻ

 | 
mv govindan

സിപിഎം അനിവാര്യഘട്ടത്തിൽ ആർഎസ്എസുമായി ചേർന്നിട്ടുണ്ട് എന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പറഞ്ഞത് അമ്പതുവർഷം മുമ്പുള്ള കാര്യമാണെന്നും രാഷ്ട്രീയ മാറ്റത്തേക്കുറിച്ച് പറഞ്ഞപ്പോൾ ചൂണ്ടിക്കാണിച്ച ഉദാഹരണമാണതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുമായി അന്നും ഇന്നും എന്നും ബന്ധമുണ്ടാകില്ലെന്നും ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായിത്തന്നെ പഠിക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്വരാജ് സ്ഥാനാർഥിയായി വന്നതുമുതൽ കേരളത്തിൽ, പ്രത്യേകിച്ച് നിലമ്പൂരിൽ ആവേശമായിരുന്നു. വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ഇടതുപക്ഷം അവിടെ മത്സരിച്ചത്. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുന്നോട്ടുവെക്കാൻ യുഡിഎഫിന് സാധിച്ചില്ല. ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫ് വെള്ളപൂശി. ഇസ്ലാമിക രാഷ്ട്രം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി എന്ന തീവ്രപ്രസ്ഥാനത്തെ അസോസിയേറ്റ് ആയി ചേർത്തുനിർത്തുന്നത് യുഡിഎഫ് ആണ്. ആർഎസ്എസ് ഉൾപ്പടെ ശക്തിയായി പ്രവർത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. രണ്ട് വർഗീയ ശക്തികളെയും ഒന്നിച്ച് നേരിടാൻ ഇടതുപക്ഷം തയ്യാറായി മുന്നോട്ട് പോകുന്നു. ഒരു വർഗീയ ശക്തികളുടെയും പിന്തുണ വേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വികസനമാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്. യുഡിഎഫിന് ഇത് പറയാനാകില്ല. സർക്കാരിനെതിരെ പറയാൻ ഒരു ആയുധം പോലും യുഡിഎഫിന് ഇല്ലായിരുന്നു, എം.വി. ഗോവിന്ദൻ പറഞ്ഞു.

'ഞാൻ വർഗീയ വാദികളുമായി ചേരുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നു. ചരിത്രത്തെ ചരിത്രമായി പഠിക്കണം. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നവരാണ് ഞാൻ ഉൾപ്പടെയുള്ളവർ. അടിയന്തരാവസ്ഥ അറബിക്കടലിൽ എന്നതായിരുന്നു മുദ്രാവാക്യം. ഇതിനെതിരെ ശക്തമായ മുന്നേറ്റം നടന്നു. അര്‍ധഫാസിസത്തിനെതിരെയുള്ള പോരാട്ടം. വിവിധ പാർട്ടികൾ ചേർന്ന് ജനതാ പാർട്ടി രൂപീകരിച്ചു. ആർ.എസ്.എസും അതിന്റെ ഭാഗമായിരുന്നു. ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ടുപോയ സാഹചര്യമാണ് ഞാൻ സൂചിപ്പിച്ചത്'-ഗോവിന്ദൻ പറഞ്ഞു.

ആർഎസ്എസുമായി സിപിഎം ഇന്നേവരെ ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. ഇന്നലെയും ഇല്ല ഇന്നും ഇല്ല ഇനി നാളെയും ഉണ്ടാകുകയില്ല. ആർഎസ്എസ് യഥാർത്ഥത്തിൽ യുഡിഎഫുമായി ചേർന്നാണ് പ്രവർത്തിച്ചത്. ആർഎസ്എസിന്റെ വോട്ടുകൾ വേണ്ടെന്ന് പറഞ്ഞവരാണ് ഞങ്ങൾ.

കാവിവത്കരണത്തിന്റെ കേന്ദ്രമായി രാജ്ഭവൻ മാറിക്കൊണ്ടിരിക്കുന്നു. അവിടെ എപ്പോഴാണ് ഗോഡ്സെയുടെ ഫോട്ടോ വെക്കുന്നതെന്നേ അറിയാനുള്ളൂ. രാഷ്ട്രീയം ഉപേക്ഷിക്കുകയല്ല, ശരിയായി രാഷ്ട്രീയം ഉപയോഗിക്കാൻ യുവതലമുറയെ പഠിപ്പിക്കണം. 50 കൊല്ലം മുൻപ് നടന്ന സംഭവം വിവാദം ആകേണ്ട ആവശ്യം ഇല്ല. രാഷ്ട്രീയമാറ്റത്തെകുറിച്ച് പറഞ്ഞപ്പോൾ ചൂണ്ടിക്കാണിച്ച ഉദാഹരണം ആണത്. നിലമ്പൂരിലെ ജനങ്ങൾക്ക് കാര്യം മനസിലായിട്ടുണ്ട്. യുഡിഎഫിനെ അവർ പാഠം പഠിപ്പിക്കും. ഒരു ജാഗ്രതക്കുറവും സംഭവിച്ചിട്ടില്ല. ഒരു വോട്ടും ഇക്കാരണംകൊണ്ട് കുറയില്ല, എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.