എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതി; ന്യൂസ്ക്ലിക്കിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് പിണറായി വിജയൻ

 | 
pinarayi vijayan

ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിന് നേരെയുള്ള ഡൽഹി പോലീസ് നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും ന്യൂസ് ക്ലിക്കിനെതിരായ പൊലീസിന്റെ നടപടി പുന:പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങൾക്ക് നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്ന് ന്യൂസ് ക്ലിക്ക് ഓഫീസിലും ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട 30 ഓളം മാധ്യമപ്രവർത്തകരുടെ വസതികളിൽ ഡൽഹി പോലീസ് ഒരു ദിവസം നീണ്ട റെയ്ഡ് നടത്തിയിരുന്നു. റെയിഡിന് ശേഷം ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്തയെയും ന്യൂസ് പോർട്ടലിന്റെ ഹ്യൂമൻ റിസോഴ്‌സ് മേധാവി അമിത് ചക്രവർത്തിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ ഇവരെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.