മുല്ലപ്പെരിയാറില്‍ സംയുക്ത സമിതി വേണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

 | 
Mullaperiyar

മുല്ലപ്പെരിയാറില്‍ സംയുക്ത സമിതി രൂപീകരിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നു വിടുന്നത് തീരുമാനിക്കാന്‍ സംയുക്ത സമിതി രൂപീകരിക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ വെള്ളം തുറന്നു വിടുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ മേല്‍നോട്ട സമിതിയുണ്ടെന്ന് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കറും ജസ്റ്റിസ് സി.ടി. രവികുമാറും അടങ്ങുന്ന ബഞ്ച് ചൂണ്ടിക്കാട്ടി.

എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ആദ്യം മേല്‍നോട്ട സമിതിയെ സമീപിക്കാനും കോടതി കേരളത്തിന്റെ അഭിഭാഷകനോട് പറഞ്ഞു. അതേസമയം പരാതികള്‍ ഉന്നയിച്ചാലും മേല്‍നോട്ട സമിതി നടപടി എടുക്കുന്നില്ലെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത പറഞ്ഞു. എന്നാല്‍ കേരളത്തിന്റെ പ്രതിനിധി കൂടി ഉള്‍പെടുന്നതാണെല്ലോ മേല്‍നോട്ട സമിതിക്ക് വീഴ്ചയുണ്ടെങ്കില്‍ അത് കേരളത്തിന്റെ അംഗത്തിന്റെ കൂടി പരാജയമാണെന്നായിരുന്നും കോടതിയുടെ പ്രതികരണം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം പ്രതിനിധിയെ കുറ്റപ്പെടുത്തൂവെന്നും ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ പറഞ്ഞു. പരാതികള്‍ ലഭിച്ചാല്‍ അടിയന്തരമായി അതില്‍ തീരുമാനമെടുക്കാന്‍ മേല്‍നോട്ടസമിതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ആവശ്യങ്ങള്‍ക്കായി നിരന്തരം അപേക്ഷകള്‍ ഫയല്‍ ചെയ്യുന്ന നടപടിയേയും കോടതി വിമര്‍ശിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടാകാം. പക്ഷേ രാഷ്ട്രീയം കോടതിക്ക് പുറത്തു മതിയെന്നും സുപ്രീം കോടതി വ്യക്തമാക്കി.  റൂള്‍ കര്‍വുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജനുവരി 11ന് പരിഗണിക്കും.