ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ വിധി അല്‍പ സമയത്തിനകം

 | 
Franco Mulakkal

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ അല്‍പ സമയത്തിനകം വിധി പ്രസ്താവിക്കും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

2018 ജൂണിലായിരുന്നു കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ അറസ്റ്റിലായി. 25 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യം ലഭിച്ചു. പാലാ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആരംഭിച്ച വിചാരണ പിന്നീട് കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നര വര്‍ഷം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി.

തടഞ്ഞുവെക്കല്‍, പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി ഏഴു വകുപ്പുകളാണ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയത്. 2000 പേജുള്ള കുറ്റപത്രത്തില്‍ 5 ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍, ഏഴ് മജിസ്‌ട്രേറ്റുമാര്‍ എന്നിവരുള്‍പ്പെടെ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്. 10 പേര്‍ രഹസ്യ മൊഴി നല്‍കി. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവരെ കേസില്‍ വിസ്തരിച്ചു.