യാതൊരു ഉപകാരവുമില്ല, ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറി- കെ. മുരളീധരന്‍

 | 
k muraleedharan

ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരന്‍. സുരേഷ് ഗോപി പറഞ്ഞത് സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ല. രണ്ട് മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഒരു ഉപകാരവുമില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കെ.മുരളീധരന്‍ പറഞ്ഞു.

തൃശൂര്‍ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ താന്‍ പരാതി പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. വസ്തുതകള്‍ മനസിലാക്കാതെ തൃശൂരില്‍ മത്സരിച്ചതാണ് താന്‍ ചെയ്ത തെറ്റ്. ആരുടെയും തലയില്‍ കുറ്റം ചാര്‍ത്താനില്ല. അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെടാതിരുന്നത്. മാത്രവുമല്ല കുറേകാലമായി ഒരു റിപ്പോര്‍ട്ടിലും പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്ന് തനിക്ക് അറിയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടപ്പെട്ട സീറ്റ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കണം. ടി.എന്‍. പ്രതാപന്‍ തന്നെ മത്സരിച്ചാല്‍ മാത്രമേ സീറ്റ് തിരിച്ചു പിടിക്കാന്‍ കഴിയുള്ളൂ എന്നാണ് വ്യക്തിപരമായ തന്റെ അഭിപ്രായമെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.