ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളി കൈമാറിയത് ചട്ടങ്ങൾ അട്ടിമറിച്ച്; ദേവസ്വം നടപടിയിലെ വീഴ്ചകൾ പുറത്ത്
ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയിലെ സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകൾ പുറത്ത്. ചട്ടങ്ങൾ അട്ടിമറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളി കൈമാറിയത്. 2019 ജൂലൈ 20ന് നടന്ന കൈമാറ്റത്തിൽ തിരുവാഭരണം കമ്മീഷണർ പങ്കെടുത്തില്ല. ഉദ്യോഗസ്ഥർ അനുഗമിക്കാതെ സ്വർണപാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിട്ടുവെന്നുമാണ് മഹസറിലെ വിവരങ്ങൾ.
സ്വർണപാളി കൈമാറ്റത്തിൽ കമ്മീഷണർ മേൽനോട്ടം വഹിക്കാനായിരുന്നു ഉത്തരവ്. സെപ്റ്റംബർ 11ന് പാളി പുനഃസ്ഥാപിച്ചപ്പോൾ മഹസറിൽ ഭാരം രേഖപ്പെടുത്തിയിരുന്നില്ല. ഉള്ളടക്കം എന്താണെന്ന് കൃത്യമായി അറിയാതെയാണ് മഹസറിൽ ഒപ്പിട്ടതെന്നാണ് വി എൻ വാസുദേവൻ നമ്പൂതിരി പറയുന്നത്.
എല്ലാം തീരുമാനിക്കുന്നത് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരാണെന്നും അവരെ വിശ്വസിച്ച് ഒപ്പിട്ട് നൽകുകയാണ് രീതിയെന്നും വി എൻ വാസുദേവൻ നമ്പൂതിരി പറഞ്ഞു. ഒപ്പിടുക മാത്രമാണ് തന്റെ ജോലി. കൈമാറ്റം ചെയ്തത് സ്വർണമാണോ ചെമ്പാണ് എന്ന് തനിക്കറിയില്ല. എല്ലാം മഞ്ഞ നിറത്തിലാണ് കാണാൻ കഴിയുകയെന്നും വി എൻ വാസുദേവൻ നമ്പൂതിരി കൂട്ടിച്ചേർത്തു.

