കണ്ടെയ്ൻമെന്‍റ് സോണിലെ കൊവിഡ് ഇല്ലാത്ത മുഴുവൻ പേർക്കും വാക്‌സിനേഷൻ നൽകുമെന്ന് മുഖ്യമന്ത്രി

 | 
pinarai vijayan

കണ്ടെയ്ൻമെന്റ് സോണിൽ കൊവിഡ് ഇല്ലാത്ത മുഴുവൻ പേർക്കും വാക്‌സിനേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗത്തിൽ പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളിൽ എല്ലാവർക്കും പരിശോധന നടത്തും. നെഗറ്റീവ് റിസൽട്ടുള്ള മുഴുവൻ പേരേയും മുൻഗണന നൽകി വാക്‌സിനേറ്റ് ചെയ്യും. വാക്സിനേഷൻ യജ്ഞം ദ്രുതഗതിയിൽ നടപ്പാക്കാൻ എല്ലാ ജില്ലകളിലും ഊർജ്ജിതമായ പ്രവർത്തനം നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

വാക്‌സിനേഷൻ യജ്ഞം ആരംഭിച്ച ശേഷം 5 ലക്ഷത്തിലധികം മുതിർന്ന പൗരൻമാർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. സംസ്ഥാനത്തിന് 4.02 ലക്ഷം ഡോസ് വാക്‌സിൻ കൂടി കേന്ദ്രസർക്കാർ അനുവദിച്ചെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 
വലിപ്പത്തിനനുസരിച്ച് 10 ജില്ലകൾ ഒരു ദിവസം 40,000 വാക്‌സിനേഷനും മറ്റു നാലു ജില്ലകൾ 25,000 വാക്‌സിനേഷനും നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സംസ്ഥാനത്ത് ആഗസ്റ്റ് 14, 15, 16 തീയതികളിൽ വാക്‌സിനേഷൻ ഡ്രൈവ് നടത്തും. എല്ലാ പൊതുപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. ഓൺലൈൻ ക്ലാസ്സുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാൽ അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കും. സർക്കാർ ഓഫീസുകളിൽ ഓണത്തോടനുബന്ധിച്ച് പൂക്കളമിടുന്നതൊഴികെയുള്ള ആഘോഷപരിപാടികൾ ഒഴിവാക്കണം. 

വീടുകൾക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ആവശ്യമായ ബോധവൽക്കരണ പരിപാടികൾ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.