‘പറവൂർ നഗരസഭക്കെതിരായ വി ഡി സതീശന്റെ നീക്കം ജനാധിപത്യ വിരുദ്ധം’; മുഖ്യമന്ത്രി

 | 
pinarayi vijayan

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പറവൂർ നഗരസഭാ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ ശരിയായില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭ ഏകകണ്ഠമായി എടുത്തതാണ് നവകേരള സദസ്സിന് ഒരു ലക്ഷം രൂപ നൽകാനുള്ള തീരുമാനം. പണം നൽകിയാൽ സ്ഥാനം തെറിപ്പിക്കുമെന്ന ഭീഷണി ഉയർത്തുന്നത് ഒരുതരത്തിലും നാടിന് അംഗീകരിക്കാം ആവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി വടകരയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പറവൂരിൽ നിന്നുള്ള എം എൽ എ കൂടിയായ പ്രതിപക്ഷ നേതാവിന്റെ അപക്വമായ നടപടി സാധാരണ രീതിയിൽ ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുനിസിപ്പൽ ചെയർ പേഴ്‌സണെ ഭീഷണിപ്പെടുത്തി കൗൺസിൽ വിളിപ്പിച്ച് ഇന്നലെ ആ തീരുമാനം പിൻവലിപ്പിച്ചു എന്നാണ് വാർത്ത. എന്നാൽ, നേരത്തെ തന്നെ ഔദ്യോഗികമായി അംഗീകരിച്ച തീരുമാനം നടപ്പാക്കി, പണം കൈമാറാനാണ് മുനിസിപ്പൽ സെക്രട്ടറി സന്നദ്ധനായത്. അതിന്റെ പേരിൽ അദ്ദേഹത്തെ വിടാതെ പിന്തുടരുമെന്ന ഭീഷണിയുമുണ്ടായി.

പ്രാദേശിക ഭരണ സംവിധാനത്തെ ദുഷ്ടലാക്കോടെ ജനാധിപത്യ വിരുദ്ധ രീതിയിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും നേതൃത്വം എടുത്ത ബഹിഷ്‌കരണ തീരുമാനം കോൺഗ്രസ്സിന്റെ പ്രാദേശിക ജനപ്രതിനിധികൾ ഉൾപ്പെടെ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.