'ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ രണ്ടുവർഷം എന്തെടുക്കുകയായിരുന്നു'; ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

 | 
arif

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്തതിലാണ് വിമർശനം. രണ്ട് വർഷം ഗവർണർ ബില്ലുകളിൽ എന്തെടുക്കുകയായിരുന്നുവെന്നും കോടതി ചോദിച്ചു. ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ബിൽ പിടിച്ചുവയ്ക്കാനുള്ള കാരണം ഗവർണർ അറിയിച്ചില്ലെന്നും കോടതി പറഞ്ഞു. പഞ്ചാബ് കേസിലെ വിധി കേരളത്തിനും ബാധകമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരളം നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ബില്ലുകൾ രാഷ്ട്രപതിയ്ക്ക് അയച്ച ഗവർണറുടെ നടപടയിൽ തൽകാലം ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു.  7 ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഭരണഘടനാപരമായി ഗവർണർക്ക് സുതാര്യത വേണ്ടേയെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയും ബിൽ അവതരിപ്പിച്ച മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു.