പെണ്‍കുട്ടികളെ വശീകരിക്കാന്‍ ആഭിചാരക്രിയ; ലൗ ജിഹാദിന് 9 ഘട്ടങ്ങളെന്ന് താമരശേരി രൂപത

 | 
Book
പാലാ ബിഷപ്പിന് പിന്നാലെ വിദ്വേഷ പ്രചാരണവുമായി താമരശേരി രൂപതയുടെ പുസ്തകം

പാലാ ബിഷപ്പിന് പിന്നാലെ വിദ്വേഷ പ്രചാരണവുമായി താമരശേരി രൂപതയുടെ പുസ്തകം. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിക്കാന്‍ ഇസ്ലാം മതപുരോഹിതന്‍മാര്‍ കൈവിഷം, ഓതിക്കെട്ടല്‍ തുടങ്ങിയ ആഭിചാര ക്രിയകള്‍ ചെയ്യുന്നുണ്ടെന്ന് സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ എന്ന പേരിലുള്ള പുസ്തകത്തില്‍ പറയുന്നു. ലൗ ജിഹാദിന് 9 ഘട്ടങ്ങളുണ്ടെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

പെണ്‍കുട്ടിയുടെ പേനയോ തൂവാലയോ തലമുടിയോ മറ്റെന്തെങ്കിലും വസ്തുക്കള്‍ സ്വന്തമാക്കിയോ അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ പേര് പറഞ്ഞ് ചരട്, നാണയം, മോതിരം, വെള്ളം, ഭക്ഷണപദാര്‍ത്ഥങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ ഓതിക്കെട്ടിയോ ഈ ആഭിചാരക്രിയ നടത്താറുണ്ട്. നിങ്ങള്‍ക്ക് നല്‍കുന്ന മോതിരങ്ങള്‍, നാണയങ്ങള്‍, ഒരുമിച്ച് കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, നിങ്ങള്‍ക്ക് നല്‍കുന്ന സമ്മാനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ഓതിയ ചരടുകള്‍ എന്നിവയും സാധാരണ സ്പര്‍ശനത്തില്‍ പോലും കയ്യിലോ ശരീരത്തിലോ തേക്കുന്ന ചില തരം പൊടികളോ നിങ്ങളെ വലിയൊരു വശീകരണ ലോകത്തേക്ക് എത്തിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക എന്നും പുസ്തകത്തില്‍ പറയുന്നു.

Book

ഇത്തരം മാന്ത്രിക കെട്ടുകള്‍ ബന്ധന പ്രാര്‍ത്ഥനയിലൂടെയും പരിഹാര മരുന്നുകളിലൂടേയും മാറ്റിയെടുക്കാവുന്നതാണ്. അഭിവന്ദ്യ പിതാക്കന്മാര്‍ക്കും പിതാക്കന്മാര്‍ നിശ്ചയിച്ച അധികാരം നല്കിയിരിക്കുന്ന നിശ്ചയിക്കപ്പെട്ട വൈദികര്‍ക്കും ഈ തിന്മയെ ബന്ധനപ്രാര്‍ത്ഥനയിലൂടെ ബഹിഷ്‌കരിക്കാവുന്നതാണെന്നും രൂപതയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്.

ഇടവകകളിലെ 11, 12 വേദപാഠ ക്ലാസുകളിലേക്കുള്ള പുസ്തകമാണ് ഇതെന്നാണ് വിവരം. ലൗ ജിഹാദിനെക്കുറിച്ചുള്ള വിവരണവും പുസ്തകത്തിലുണ്ട്. പെണ്‍കുട്ടിയെ തെരഞ്ഞെടുക്കല്‍, പരിചയപ്പെടല്‍, ബന്ധം ദൃഢമാക്കല്‍, വിവാഹത്തെ കുറിച്ചുള്ള ധാരണകള്‍, വിവാഹ വാഗ്ദാനം, ലൈംഗികബന്ധം  ദുരുപയോഗം ചെയ്യല്‍- ഭീഷണിപ്പെടുത്തല്‍, കുടുംബത്തില്‍ നിന്നും അകറ്റല്‍, നിയമപരമായി സ്വന്തമാക്കല്‍, വിവാഹ ജീവിതം  മതംമാറ്റം എന്നിവയാണ് ആ ഘട്ടങ്ങള്‍.

അമുസ്ലീങ്ങളായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വീഴ്ത്താന്‍ മുസ്ലീം യുവാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുവെന്നും ഈദിനും മറ്റും വീടുകളിലേക്ക് ക്ഷണിക്കുന്നത് ലൗ ജിഹാദിന് വേണ്ടിയാണെന്നുമുള്ള പരാമര്‍ശങ്ങളും പുസ്തകത്തിലുണ്ട്.