സ്‌ത്രീകൾ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമകളല്ല; സ്ത്രീകളുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്ന് ഹൈക്കോടതി

 | 
highcourt


കൊച്ചി: സ്‌ത്രീകൾ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമകളല്ലെന്നും സ്വന്തമായി തീരുമാനമെടുക്കാൻ കഴിവുള്ളവരാണെന്നും ഹൈക്കോടതി. സ്ത്രീകളുടെ തീരുമാനങ്ങളെ വിലകുറച്ച്‌ കാണരുതെന്നും കോടതി വ്യക്തമാക്കി. കൊട്ടാരക്കരയിലെ വനിതാ ഡോക്ടറുടെ വിവാഹമോചന ഹർജി തള്ളി തൃശൂർ കുടുംബകോടതി നടത്തിയ പരാമർശങ്ങളെ വിമർശിച്ചാണ്‌ ഹൈക്കോടതിയുടെ വാക്കാൽ പരാമർശം. 

വിവാഹമോചന ഹർജി കൊട്ടാരക്കര കുടുംബകോടതിയിൽനിന്ന് തലശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട്‌ ഡോക്ടർ നൽകിയ ഹർജി അനുവദിച്ചാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. വിവാഹമോചനം ആവശ്യപ്പെട്ട്‌ തൃശൂർ കുടുംബകോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. ഭർത്താവുമായുള്ള തർക്കങ്ങൾ മറന്ന് വിവാഹത്തിന്റെ പവിത്രത മനസ്സിലാക്കി ഒരുമിച്ചു ജീവിക്കാനായിരുന്നു തൃശൂർ കുടുംബകോടതിയുടെ ഉത്തരവ്‌. എന്നാലിത്‌ 2023ലെ കാഴ്‌ചപ്പാടല്ലെന്നും പുരുഷാധിപത്യസ്വഭാവമുള്ള ഉത്തരവാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.  

തൃശൂർ കുടുംബകോടതി ഹർജി തള്ളിയ സാഹചര്യത്തിൽ  ഇതേ ആവശ്യമുന്നയിച്ച്‌ ഡോക്ടർ വീടിനടുത്തുള്ള കൊട്ടാരക്കര കുടുംബകോടതിയിൽ ഹർജി നൽകി.  നിലവിൽ ജോലിസംബന്ധമായി മാഹിയിൽ താമസിക്കുന്നതിനാൽ ഹർജി തലശേരിയിലേക്ക്‌ മാറ്റണമെന്നാവശ്യപ്പെട്ടാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.

കോടതിക്ക്‌ പുറത്ത്‌ പറഞ്ഞുതീർക്കാവുന്ന പ്രശ്‌നങ്ങളേ തങ്ങൾക്കിടയിലുള്ളൂവെന്നും തലശേരിയിലേക്ക്‌ ഹർജി മാറ്റിയാൽ തന്റെ അമ്മയ്‌ക്ക് ഹാജരാകാൻ ബുദ്ധിമുട്ടാണെന്നുമായിരുന്നു ഭർത്താവിന്റെ  വാദം. എന്നാൽ, രണ്ടു വാദങ്ങളും കോടതി അനുവദിച്ചില്ല.  വീഡിയോ കോൺഫറൻസിങ്‌ മുഖേന അമ്മയ്‌ക്ക്‌ ഹാജരാകാമെന്ന് കോടതി വ്യക്തമാക്കി. തുടർന്ന്‌ കേസ്‌ തലേശേരി കോടതിയിലേക്ക്‌ മാറ്റി.