താല്‍ക്കാലിക സംഘടന! ഹരിതയെ തള്ളി വനിതാ ലീഗ്; പരാതി വനിതാ ലീഗിനെ അറിയിക്കണമായിരുന്നുവെന്ന് നൂര്‍ബിന റഷീദ്

 | 
Haritha
എംഎസ്എഫ് വിവാദത്തില്‍ ഹരിതയെ കയ്യൊഴിഞ്ഞ് വനിതാ ലീഗും

എംഎസ്എഫ് വിവാദത്തില്‍ ഹരിതയെ കയ്യൊഴിഞ്ഞ് വനിതാ ലീഗും. ഹരിത താല്‍ക്കാലിക സംഘടനയാണെന്നും മുസ്ലീം ലീഗിന്റെ പോഷക സംഘടനയല്ലെന്നും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു. ഒരു യോഗത്തില്‍ സ്ത്രീ അധിക്ഷേപം നേരിട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ പ്രതികരിച്ചിരിക്കണം. അതിന് കൂടിയാലോചിച്ച് എന്താണ് വേണ്ടതെന്ന് ചിന്തിച്ചിരിക്കേണ്ടതില്ല. 

എന്തുകൊണ്ടാണ് പാര്‍ട്ടിക്ക് മുന്നില്‍ ഈ പരാതി എത്തിക്കാന്‍ വൈകിയത്. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അത് മുതിര്‍ന്ന വനിതാ അംഗങ്ങളോടെങ്കിലും പങ്കുവെക്കേണ്ടതായായിരുന്നു. ഒരു സുപ്രഭാതത്തില്‍ ഒരു മാറ്റവും എവിടേയും വരുത്താന്‍ പറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു തീരുമാനമെടുക്കുമ്പോള്‍ വിശദമായി വിശകലനം ചെയ്യുന്ന ഒരു നേതൃത്വമാണ് മുസ്ലിം ലീഗിനുള്ളത്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ അംഗങ്ങള്‍ക്കും അത് ബാധകമാണ്. അതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടിയുടെ കമ്മിറ്റികളിലാണ് പറയേണ്ടതെന്നും നൂര്‍ബീന പറഞ്ഞു.

വനിതാ കമ്മീഷന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. മുസ്ലിം ലീഗിന് ഈ പരാതി ലഭിച്ചപ്പോള്‍ അത് അന്വേഷിക്കാന്‍ ഒരു ഉപസമിതിയെ വെച്ചു. ഈ സമിതി പരാതിക്കാരേയും ആരോപണവിധേയരേയും ഇരുത്തി സംസാരിച്ചതാണ്. പരാതി ഉണ്ടെങ്കില്‍ വനിതാ ലീഗിനെ അറിയിക്കേണ്ടതായിരുന്നു. ഹരിതയെന്നത് മുസ്ലിംലീഗിന്റെയും വനിതാ ലീഗിന്റേയും പോഷക സംഘടനയല്ല. താത്കാലികമായി എംഎസ്എഫ് ആ കാലഘട്ടത്തില്‍ ഉണ്ടാക്കിയതാണ്. അത് ക്യാമ്പസിനുള്ളില്‍ മതി. ക്യാമ്പസിന് പുറത്ത് വനിതാ ലീഗ് എന്ന സംഘടനയുണ്ടെന്നും നൂര്‍ബീന റഷീദ് പറഞ്ഞു.