ശ്രീലങ്കയില്‍ മുസ്ലിം വിരുദ്ധ കലാപം പടരുന്നു; വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു

കുലിയാപിറ്റിയ, ഹെറ്റിപ്പോള, ബിന്ഗിരിയ, ദുമ്മലസൂര്യ എന്നിവിടങ്ങളിലാണ് വീണ്ടും കര്ഫ്യൂ പ്രഖ്യാപിച്ചത്.
 | 
ശ്രീലങ്കയില്‍ മുസ്ലിം വിരുദ്ധ കലാപം പടരുന്നു; വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയില്‍ മുസ്ലിം വിരുദ്ധ കലാപം പടരുന്നതായി റിപ്പോര്‍ട്ട്. വിവിധ സ്ഥലങ്ങളില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ കഴിഞ്ഞ ദിവസം പിന്‍വലിച്ച കര്‍ഫ്യു വീണ്ടും നിലവില്‍ വന്നു. കുലിയാപിറ്റിയ, ഹെറ്റിപ്പോള, ബിന്‍ഗിരിയ, ദുമ്മലസൂര്യ എന്നിവിടങ്ങളിലാണ് വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇവിടെങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ മുസ്ലിങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു.

വെല്ലാവായ ടൗണ്‍ ഭാഗത്ത് നിന്നാണ് വന്‍ ആയുധശേഖരം പിടിച്ചെടുത്തിരിക്കുന്നത്. ഇവിടെങ്ങളില്‍ നേരത്തെ സംഘര്‍ഷ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നാലെ സൈന്യം നടത്തിയ തെരച്ചിലിലാണ് കുഴിച്ചിട്ട നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ദിവസമായി രാജ്യത്താകമാനം സോഷ്യല്‍ മീഡിയ നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ്. മുസ്ലിം നാമധാരിയായ ഒരു വ്യാപാരി ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് നേരെ വ്യാപകമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ‘കൂടുതല്‍ ചിരിക്കരുത് ഒരു ദിവസം നിങ്ങള്‍ക്ക് കരയേണ്ടി വരുമെന്ന് ഒരു മുസ്ലീം കച്ചവടക്കാരന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ ആക്രമണങ്ങളുടെ എണ്ണം വര്‍ധിച്ചു. മുസ്ലിങ്ങളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ വ്യാപകമായി അക്രമിക്കപ്പെട്ടു.

കഴിഞ്ഞ ദിവസം രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയതോടെ പിന്‍വലിച്ചു. എന്നാല്‍ വീണ്ടും അക്രമങ്ങള്‍ അരങ്ങേറിയതോടെ പോലീസ് കര്‍ഫ്യു പ്രഖ്യാപിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. സ്ഫോടനങ്ങളില്‍ 250ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.