ഇന്ത്യോനേഷ്യന്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1300 ആയി
ജക്കാര്‍ത്ത: ഇന്ത്യോനേഷ്യന്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1300 ആയി. ഏറ്റവും കൂടുതല് പേര്ക്ക് ജീവന് നഷ്ടമായിരിക്കുന്നത് തീരപ്രദേശ നഗരമായ പാലുവിലാണ്. ഔദ്യോഗിക കണക്കുകള് അനുസരിച്ച് പാലുവില് മാത്രം 720ലധികം പേരാണ് കൊല്ലപ്പെട്ടത്. പാലു, ഡോംഗല എന്നിവിടങ്ങളില് ആയിരങ്ങളാണ് ആശുപത്രിയില് കഴിയുന്നത്. ആശുപത്രികള് നിറഞ്ഞ് കവിഞ്ഞതോടെ താല്ക്കാലിക ടെന്റുകളിലും മൈതാനങ്ങളിലും ചികിത്സാ സൗകര്യങ്ങള് ഒരുക്കിയിട്ടുണ്ട്. കാണാതായവര്ക്കായുള്ള തെരച്ചില് ഇപ്പോഴും തുടരുകയാണ്. സുലവേസിയില് മണ്ണിനടിയിലായ പള്ളിയില്നിന്ന് ചൊവ്വാഴ്ച ഒരു ഡസനിലേറെ വിദ്യാര്ഥികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
രാജ്യം നേരിടുന്ന സമാനതകളില്ലാത്ത ദുരന്തത്തില്‍ നിന്ന് കരയറാന്‍ ലോകരാജ്യങ്ങള്‍ സഹായിക്കണമെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതിശക്തമായ ഭുകമ്പത്തിലും സുനാമിയിലും 2 ലക്ഷത്തിലേറെ പേര്‍ക്കാണ് വീടുകള്‍ നഷ്ടമായത്. പല ദുരിതാശ്വാസ ക്യാമ്പുകളിലും അവശ്യ സാധനങ്ങളില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ കുടിവെള്ളമോ മരുന്നുകളോ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകീട്ട് സുലവേസി ദ്വീപിലുണ്ടായ ഭൂചലനമാണ് സുനാമിക്ക് കാരണമായത്. പാലുവിലെ തീരത്ത് ഏതാണ്ട് പത്തടി ഉയരത്തിലാണ് തിരമാലകളുണ്ടായത്. ഭൂകമ്പത്തിന് മുന്‍പ് സര്‍ക്കാര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയാണുണ്ടായത്. മരണ സംഖ്യ ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂകമ്പ മുന്നറിയിപ്പ് നല്‍കിയിട്ടും പലരും ഒഴിഞ്ഞ് പോകാന്‍ തയ്യാറാകാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതായി ദുരന്തനിവാരണ സേനയുടെ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.