സിക്ക പ്രതിരോധം തുടരുന്നു, ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം; മന്ത്രി വീണാ ജോർജ്

 | 
veena george

കണ്ണൂരിൽ സിക്ക രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തലശ്ശേരി ജില്ലാ കോടതിയിലാണ് സിക്ക സ്ഥിരീകരിച്ചിരിക്കുന്നത്. 8 കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിക്ക വൈറസ് ഗർഭിണികളെ ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന് മൈക്രോ കെഫാലി പോലുള്ള വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രദേശത്തെ ഗർഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.

പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്കയെങ്കിലും രക്തദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരാം. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളും ഫോഗിംഗും ശക്തമാക്കണം. ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാക്കണം. കണ്ണൂർ ജില്ലയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം സ്‌കൂളുകൾ, സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ കൊതുകുകളുടെ ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.

ഗർഭിണികളും കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും കൊതുകുകടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വീടിന് അകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകൾ, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. രോഗികളിൽ സിക്ക രോഗലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സിക്കയുണ്ടായ പ്രദേശത്ത് പനി കേസുകൾ കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. സിറോ സർവയലൻസ് നടത്തണമെന്നും മന്ത്രി നിർദേശം നൽകി. തലശ്ശേരിയിലെ സിക്ക സ്ഥിതി വിലയിരുത്താൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.