സ്ത്രീകള്‍ക്ക് സ്വതന്ത്ര പൗരാവകാശങ്ങള്‍ വേണമെന്ന് സൗദിയില്‍ ആവശ്യമുയരുന്നു; പരാതിയില്‍ ഒപ്പുവെച്ച് ആയിരങ്ങള്‍
റിയാദ്: സ്ത്രീകള്‍ക്ക് പുറത്തിറങ്ങുന്നതിനും ജോലി ചെയ്യുന്നതിനും മറ്റും പുരുഷന്റെ രക്ഷാകര്‍തൃത്വം ആവശ്യപ്പെടുന്ന രീതി ഇല്ലാതാക്കണമെന്ന ആവശ്യം സൗദി അറേബ്യയില്‍ ശക്തമാകുന്നു. പഠിക്കുന്നതിനും വിവാഹം കഴിക്കുന്നതിനുമുള്പ്പെടെ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ മേല്‍നോട്ടം സൗദിയില്‍ നിര്‍ബന്ധമാണ്. ഈ സമ്പ്രദായം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ആക്റ്റിവിസ്റ്റുകളാണ് രംഗത്തു വന്നത്.
സ്ത്രീകളെ പൂര്‍ണ്ണ സ്വതന്ത്രരായ പൗരന്മാരായി കണക്കാക്കണമെന്നും സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അവകാശം ലഭിക്കുന്ന വിധത്തില്‍ പ്രായപരിധി നിര്ണ്ണയിക്കാനുമാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. മുന്‍ സര്‍വകലാശാല അധ്യാപികയായ അസീസ അല്‍-യൂസഫാണ് ഈ പരാതിക്കു പിന്നില്‍. 14,700ഓളം ഒപ്പുകള്‍ ലഭിച്ച പരാതി കോടതിയില്‍ നേരിട്ടു സമര്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടതായി അവര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇമെയിലായി അയച്ചു കൊടുക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.
സൗദിയിലെ രീതിയനുസരിച്ച് സ്ത്രീകള്‍ക്ക് പഠിക്കുന്നതിനും യാത്ര ചെയ്യുന്നതിനും കുടുംബത്തിലെ മുതിര്‍ന്ന പുരുഷന്റെ അനുവാദം ആവശ്യമാണ്. ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീയെ സ്വീകരിക്കാന്‍ പുരുഷന്മാരാരും എത്തിയില്ലെങ്കില്‍ മോചനം പോലും നിഷേധിക്കപ്പെടും. സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനു പോലും നിയമപരമായി നിരോധനമുള്ള രാജ്യമാണ് സൗദി അറേബ്യ.