പരീക്ഷണത്തിനിടെ തൊഴിലാളികളെ ആക്രമിച്ച് എ.ഐ റോബോട്ട്

ചൈനീസ് ഫാക്ടറിയിൽ അടുത്തിടെ എ.ഐ റോബോട്ട് തൊഴിലാളികളെ ആക്രമിക്കാൻ വരുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നെക്സ്റ്റ ടി.വി എക്സിൽ പങ്കുവെച്ച വിഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പരീക്ഷണത്തിനിടെ റോബോട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. നിർമ്മാണ ക്രെയിനിൽ തൂങ്ങിക്കിടക്കുന്ന ഒരു യൂണിട്രീ എച്ച്1 ഹ്യൂമനോയിഡ് റോബോട്ടാണിത്.
പെട്ടെന്ന് തകരാറിലാവുകയും അക്രമാസക്തമായ പെരുമാറുകയായിരുന്നു. കമ്പ്യൂട്ടറും മറ്റ് വസ്തുക്കളും തറയിലേക്ക് ഇടിച്ചു വീഴ്ത്തി. റോബോട്ടിന്റെ ക്രമരഹിതമായ ചലനങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജീവനക്കാരൻ ഇടപെട്ട് സ്റ്റാൻഡ് പുനഃസ്ഥാപിച്ച് റോബോട്ടിനെ നിയന്ത്രിക്കാൻ ശ്രമിച്ചു. പിന്നീട് അതിന്റെ പവർഓഫ് ചെയ്ത് നിർജ്ജീവമാക്കി.
കഴിഞ്ഞ മാസം ബെയ്ജിങ്ങിൽ ഇരുപത്തിയൊന്ന് കിലോമീറ്റർ ഹാഫ് മാരത്തോണിൽ ഹ്യൂമനോയിഡ് മെഷീനുകൾ മനുഷ്യർക്ക് ഒപ്പം ഓട്ട മത്സരം നടത്തിയിരുന്നു. റോബോട്ടുകൾ എല്ലാം ഫിനിഷിങ് പോയിന്‍റിൽ എത്തിയിട്ടില്ല. മത്സരം തുടങ്ങിയ നിമിഷങ്ങൾക്കുള്ളിൽ ഒന്ന് കുഴഞ്ഞുവീണു, മിനിറ്റുകളോളം അനങ്ങാതെ കിടന്ന് വീണ്ടും കാലുകൾ ഉറപ്പിച്ചു. കുറച്ച് ചുവടുകൾ മാത്രം വെച്ചതിന് ശേഷം വീണ്ടും വീണു. ചില യന്ത്രങ്ങൾ ഫിനിഷിങ് ലൈനിലെത്തി. പക്ഷേ അവ മനുഷ്യരെക്കാൾ പിന്നിലായി.