ഹാരി കെയ്ൻ സിറ്റിയെ വീഴ്ത്തി; ലിവർപൂളിനും ചെൽസിക്കും വിജയം

 | 
kane

ഇഞ്ച്വറി ടൈമിന്റെ അ‍ഞ്ചാം മിനിറ്റിൽ ഹാരി കെയിൻ നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ടോട്ടനം ഹോട്സ്പർസ്. ടോട്ടനത്തിന്റെ ഈ വിജയം ഏറെ കിരീട പോരാട്ടത്തിൽ ലിവർപൂളിന് ഏറെ  പ്രതീക്ഷ നൽകുന്നതാണ്. ഒരു കളി കുറച്ചു കളിച്ച ലിവർപൂൾ ഒന്നാം സ്ഥാനത്തുള്ള സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 6 ആയി കുറച്ചു. 

പ്രീമിയർ ലീഗിലെ ഈ സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നായിരുന്നു എത്തിഹാദിൽ നടന്നത്. യുവന്റസിൽ നിന്നും ടോട്ടനത്തിൽ എത്തിയ ഡിജാൻ കുലുസേവ്സ്കി ആദ്യമെ സിറ്റിയെ ഞെട്ടിച്ചു. നാലാം മിനിറ്റിൽ സൺ ഹ്യൂങ് മിന്നിന്റെ അസിസ്റ്റിൽ കുലുസേവ്സ്കി വല കുലുക്കി. എന്നാൽ കളിയിൽ തിരിച്ചെത്തിയ സിറ്റി ഗോളിനായി പൊരുതി. 33ാം മിനിറ്റിൽ ഇൽക്കായ് ഗുഡോഗൻ സിറ്റിക്കായി സമനില പിടിച്ചു.

രണ്ടാം പകുതിയിൽ പന്തടക്കം ഉൾപ്പടെ സിറ്റിയുടെ ആധിപത്യമായിരുന്നു. എന്നാൽ 59ാം മിനിറ്റിൽ സൺ നൽകിയ മനോഹരമായ പാസിൽ ഹാരി കെയിൻ വല കുലുക്കി. ഇതോടെ സിറ്റി സ്റ്റെർലിംഗിനെ മാറ്റി റിയാദ് മെഹറസിനെ ഇറക്കി. എന്നാൽ ഗോളടിക്കാൻ ഉള്ള എല്ലാ അവസരങ്ങളും സ്പർസ് പ്രതിരോധ നിര ഇല്ലാതാക്കി. കളി ഇഞ്ച്വറി ടൈമിലേക്ക് നീണ്ട സമയത്ത് ക്രിസ്റ്റൻ റൊമേറോയുടെ ഹാന്റ് ബോളിന് വാർ വഴി റഫറി പെനാൽറ്റി വിധിച്ചു. റിയാദ് മെഹറസ് അത് ഗോളാക്കി മാറ്റി. എന്നാൽ സിറ്റിയുടെ സന്തോഷത്തിന്  മിനിറ്റുകളുടെ ആയുസ്സേ ഉണ്ടായുള്ളൂ. കുലുസേവ്സ്കിയുടെ അസിസ്റ്റിൽ ഹാരി കെയിൻ നേടിയ മനോഹരമായ ഹെഡർ ഗോൾ സിറ്റി കീപ്പർ എൻഡേഴ്സണെ കാഴ്ച്ചക്കാരനാക്കി വലയിൽ കയറി. ഇതോടെ സിറ്റിക്ക് 26 കളിയിൽ നിന്നും 63 പോയിന്റും ‌ടോ‌ട്ടനത്തിന് 23 കളിയിൽ നിന്നും 39 പോയിന്റുമായി. 

ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് ലിവർപൂൾ നോർവിച്ച് സിറ്റിയെെ തോൽപ്പിച്ചത്. 48ാം മിനിറ്റിൽ മിലോട്ട് റഷിച്ച നേടിയ ഗോളിൽ മുന്നിട്ടു നിന്ന നോർവിച്ചിനെതിരെ സാദിയോ മാനേ 64ാം മിനിറ്റിൽ നേടിയ മനോഹരമായ ഗോളിൽ ലിവർപൂൾ സമനില പിടിച്ചു. തൊട്ടു പിന്നാലെ ഗോൾകീപ്പർ അലിസൺ നൽകിയ ബോളിൽ സലേ ഗോൾ നേടി. ഹെൻഡേഴ്സൺന്റെ അസിസ്റ്റിൽ ലൂയിസ് ഡയസ് ലിവർപൂളിനായി തന്റെ ആദ്യ ഗോൾ നേടി ടീമിന്റെ വിജയം ഉറപ്പിച്ചു. 25 കളികളിൽ നിന്നും ലിവർപൂളിന് 57 പോയിന്റായി. 

ഹക്കീം സിയാച്ച് 89ാം മിനിറ്റിൽ നേടിയ ഗോളിലാണ് ക്രിസ്റ്റൽ പാലസിനെ ചെൽസി വീഴ്ത്തിയത്. ഇതോടെ ചെൽസിയുടെ പോയിന്റ് 25 കളിയിൽ നിന്നും 50 ആയി. ബ്രെന്റ്ഫോഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ആഴ്സണലും മൂന്ന് പോയിന്റ് സ്വന്തമാക്കി. സ്മിത്ത് എമിൽ റോവ്, സാക്ക എന്നിവർ ഗണ്ണേഴ്സിന്റെ ഗോൾ നേടിയപ്പോൾ നോർഗാർഡ് ആണ് ബീസിന്റെ ഗോളടിച്ചത്. 

മറ്റ് മത്സരങ്ങളിൽ വാറ്റ്ഫോർഡ്, ആസ്റ്റൺ വില്ലയേയും ബേൺലി, ബ്രൈറ്റനേയും സൗത്താംപ്റ്റൺ എവർട്ടണേയും പരാജയപ്പെടുത്തി. വെസ്റ്റ്ഹാം- ന്യൂകാസിൽ മത്സരം സമനിലയിലായി. ഇരു ടീമും ഓരോ ഗോളടിച്ചു. ഇതോടെ പരാജയമറിയാതെ ന്യൂകാസിൽ 5 മത്സരങ്ങൾ പിന്നിട്ടു.