ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി

ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം 47 പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ അടിച്ചെടുത്തു. സെഞ്ചുറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ് വിജയശില്‍പ്പി.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 38 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. വെറും ഒരുറണ്‍ മാത്രമെടുത്ത ധവാനെ റീസ് ടോപ്ലി ജേസണ്‍ റോയിയുടെ കൈയ്യിലെത്തിച്ചു. പിന്നാലെ നായകന്‍ രോഹിത് ശര്‍മയെയും നഷ്ടമായി.
17 പന്തുകളില്‍ നിന്ന് 17 റണ്‍സെടുത്ത ഇന്ത്യന്‍ നായകനെയും ടോപ്ലി തന്നെ മടക്കി. സ്ലിപ്പില്‍ റൂട്ടിന് ക്യാച്ച് നല്‍കി രോഹിത് മടങ്ങി. പിന്നാലെ വന്ന വിരാട് കോലി മൂന്ന് ബൗണ്ടറിയടിച്ച് നന്നായി തുടങ്ങിയെങ്കിലും ഓഫ്‌സൈഡില്‍ വന്ന പന്ത് വീണ്ടും താരത്തിന് വിനയായി. ടോപ്ലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി 17 റണ്‍സെടുത്ത് കോലിയും മടങ്ങി.
പിന്നീട് ക്രീസിലെത്തിയ ഋഷഭ് പന്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചു. ഇരുവരും ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ ടീം സ്‌കോര്‍ 72-ല്‍ നില്‍ക്കേ സൂര്യകുമാറിനെ മടക്കി ക്രെയ്ഗ് ഓവര്‍ട്ടണ്‍ ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 28 പന്തുകളില്‍ നിന്ന് 16 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ അപകടം മണത്തു.
സൂര്യകുമാറിന് പകരം ഹാര്‍ദിക് പാണ്ഡ്യ ഋഷഭ് പന്തിന് കൂട്ടായി ക്രീസിലെത്തി. ഇരുവരും പതിയെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ തുടങ്ങി. ഇംഗ്ലണ്ട് ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടേയിരുന്നു. അര്‍ധസെഞ്ചുറി നേടിക്കൊണ്ട് ഇരുവരും ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ തിരികെ കൊണ്ടുവന്നു. ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി. ടീം സ്‌കോര്‍ 205-ല്‍ നില്‍ക്കേ ഹാര്‍ദിക് പാണ്ഡ്യയെ ബ്രൈഡന്‍ കാഴ്‌സ് പുറത്താക്കി. 55 പന്തില്‍ 71 റണ്‍സ് നേടിയാണ് പാണ്ഡ്യ മടങ്ങിയത്. പത്ത് ബൗണ്ടറികളടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.
പിന്നീട് ഋഷഭ് പന്ത് കളിയുടെ നിയന്ത്രണമേറ്റെടുക്കുന്ന കാഴ്ചയാണ് മാഞ്ചെസ്റ്ററില്‍ കാണാനായത്. ജഡേജയെ കൂട്ടുപിടിച്ച് ലക്ഷ്യത്തിലേക്ക് ബാറ്റേന്തി. ഇംഗ്ലണ്ട് ബോളര്‍മാരെ അതിര്‍ത്തികടത്തിക്കൊണ്ട് മാഞ്ചെസ്റ്ററില്‍ പന്ത് നിറഞ്ഞാടി. ഒടുവില്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് സെഞ്ചുറിയും പിറന്നു. 43-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി നേടിക്കൊണ്ട് പന്ത് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 113 പന്തില്‍ നിന്ന് 125 റണ്‍സാണ് ഋഷഭ് പന്ത് അടിച്ചെടുത്തത്. 16 ബൗണ്ടറികളും രണ്ട് സിക്‌സറുകളമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഋഷഭ് പന്തിന്റെ ആദ്യ ഏകദിന സെഞ്ചുറിയാണ് മാഞ്ചെസ്റ്ററിലേത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ 12 റണ്‍സ് നേടി ഓപ്പണര്‍ ജേസണ്‍ റോയ് നന്നായി തുടങ്ങിയെങ്കിലും തൊട്ടടുത്ത ഓവറില്‍ കളി മാറി. രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ബുംറയ്ക്ക് പകരം ടീമിലിടം നേടിയ മുഹമ്മദ് സിറാജ് കൊടുങ്കാറ്റായി. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പറായ ജോണി ബെയര്‍സ്‌റ്റോയെ റണ്‍സെടുക്കുംമുന്‍പ് സിറാജ് മടക്കി. സിറാജിന്റെ പന്തില്‍ ബൗണ്ടറിനേടാന്‍ ശ്രമിച്ച ബെയര്‍സ്റ്റോയുടെ ബാറ്റിന്റെ എഡ്ജില്‍ തട്ടിയ പന്ത് ഉയര്‍ന്നുപൊന്തി. പകരക്കാരനായ ശ്രേയസ്സ് അയ്യര്‍ ഇത് അനായാസം കൈയ്യിലൊതുക്കി.
പിന്നാലെ വന്ന ജോ റൂട്ട് വീണ്ടും നിരാശപ്പെടുത്തി. റണ്‍സെടുക്കുംമുന്‍പ് താരത്തെ സിറാജ് സ്ലിപ്പില്‍ നിന്ന രോഹിത് ശര്‍മയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് 12 ന് രണ്ട് എന്ന നിലയിലേക്ക് വീണു. എന്നാല്‍ പിന്നീട് ക്രീസിലൊന്നിച്ച ജേസണ്‍ റോയ്-ബെന്‍ സ്‌റ്റോക്‌സ് സഖ്യം വലിയ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. മികച്ച കൂട്ടുകെട്ടുമായി മുന്നേറിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയിലൂടെ ഇന്ത്യ തിരിച്ചടിച്ചു. ടീം സ്‌കോര്‍ 66-ല്‍ നില്‍ക്കേ 31 പന്തുകളില്‍ നിന്ന് 41 റണ്‍സെടുത്ത ജേസണ്‍ റോയിയെ മടക്കി ഹാര്‍ദിക് ഈ കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെ 29 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സിനെ മികച്ച ഒരു ബൗണ്‍സറിലൂടെ മടക്കി ഹാര്‍ദിക് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ഇതോടെ ഇംഗ്ലണ്ട് 74 ന് നാല് എന്ന സ്‌കോറിലേക്ക് വീണു. നാല് വിക്കറ്റ് വീണതോടെ നായകന്‍ ജോസ് ബട്‌ലറും ഓള്‍റൗണ്ടര്‍ മോയിന്‍ അലിയും ക്രീസിലൊന്നിച്ചു. മികച്ച കൂട്ടുകെട്ടുമായി ഇരുവരും ടീമിനെ നയിച്ചു. ഇതോടെ ഇന്ത്യ പരുങ്ങലിലായി. അഞ്ചാം വിക്കറ്റില്‍ അലിയും ബട്‌ലറും ചേര്‍ന്ന് 75 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിന് ജീവന്‍ പകരുന്ന പ്രകടനമാണ് ഇവര്‍ നല്‍കിയത്. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഈ കൂട്ടുകെട്ട് പൊളിക്കാന്‍ രോഹിതിന് സാധിച്ചില്ല.
ഒടുവില്‍ അതുവരെ ബൗള്‍ ചെയ്യാതിരുന്ന രവീന്ദ്ര ജഡേജയെ രോഹിത് പന്തേല്‍പ്പിച്ചു. അത് ഫലം കാണുകയും ചെയ്തു. തന്റെ ആദ്യ ഓവറില്‍ തന്നെ മോയിന്‍ അലിയെ മടക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. 44 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത അലിയെ ജഡേജ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. അലി മടങ്ങിയിട്ടും ബട്‌ലര്‍ ഫോം തുടര്‍ന്നു. വൈകാതെ താരം അര്‍ധസെഞ്ചുറി നേടി. 64 പന്തുകളില്‍ നിന്നാണ് ബട്‌ലര്‍ അര്‍ധശതകം കുറിച്ചത്. മോയിന്‍ അലിയ്ക്ക് പകരം വന്ന ലിയാം ലിവിങ്സ്റ്റണ്‍ അതിവേഗം സ്്‌കോര്‍ ഉയര്‍ത്തി. ബട്‌ലറും ലിവിങ്‌സ്റ്റണും 49 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.
എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ വീണ്ടും പന്തേല്‍പ്പിച്ച് രോഹിത് ഈ കൂട്ടുകെട്ടും പൊളിച്ചു. 31 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്ത ലിവിങ്സ്റ്റണെ ഹാര്‍ദിക് ജഡേജയുടെ കൈയ്യിലെത്തിച്ചു. അതേ ഓവറില്‍ തന്നെ ബട്‌ലറെയും മടക്കി ഹാര്‍ദിക് വീണ്ടും ഇംഗ്ലണ്ടിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. 80 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 60 റണ്‍സെടുത്ത ബട്‌ലറെയും ഹാര്‍ദിക് ജഡേജയുടെ കൈയ്യിലെത്തിച്ചു. ബട്‌ലര്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്.
ഇതോടെ ഇന്ത്യ പിടിമുറുക്കിയെന്ന് തോന്നിച്ചെങ്കിലും എട്ടാം വിക്കറ്റില്‍ ഒന്നിച്ച ഡേവിഡ് വില്ലിയും ക്രെയ്ഗ് ഓവര്‍ട്ടണും എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. ഇരുവരും 48 റണ്‍സാണ് എട്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഇംഗ്ലണ്ട് മാന്യമായ സ്‌കോറിലേക്ക് കുതിച്ചു. ഒടുവില്‍ യൂസ്‌വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 15 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത വില്ലിയെ ചാഹല്‍ സൂര്യകുമാര്‍ യാദവിന്റെ കൈയ്യിലെത്തിച്ചു.
അവസാന ഓവറുകളില്‍ ക്രെയ്ഗ് ഓവര്‍ട്ടണ്‍ ചെറുത്തുനിന്നതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 250 കടന്നു. വൈകാതെ താരത്തെ ചാഹല്‍ കോലിയുടെ കൈയ്യിലെത്തിച്ചു. 33 പന്തുകളില്‍ നിന്ന് 32 റണ്‍സാണ് ഓവര്‍ട്ടണിന്റെ സമ്പാദ്യം. പിന്നാലെ റീസ് ടോപ്ലിയെ ക്ലീന്‍ ബൗള്‍ഡാക്കി ചാഹല്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. ബ്രൈഡണ്‍ കാഴ്‌സ് പുറത്താവാതെ (3) നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ ഏഴോവറില്‍ മൂന്ന് മെയ്ഡനടക്കം 24 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്തു. ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സിറാജ് രണ്ടുവിക്കറ്റ് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് ജഡേജ വീഴ്ത്തി.