കൊച്ചിൻ ടസ്‌ക്കേഴ്‌സിന് 550 കോടി രൂപ നൽകാൻ വിധി
![കൊച്ചിൻ ടസ്‌ക്കേഴ്‌സിന് 550 കോടി രൂപ നൽകാൻ വിധി](https://newsmoments.in/static/c1e/client/89487/migrated/5a6ff563e9975b89aeb8b4d321bf29fe.jpg)
മുംബൈ: ഐ.പി.എൽ ഫ്രാഞ്ചൈസിയായിരുന്ന കൊച്ചിൻ ടസ്ക്കേഴ്സ് കേരളയ്ക്ക് ബി.സി.സി.ഐ. 550 കോടി രൂപ നൽകണമെന്ന് ആർബിട്രേറ്ററുടെ വിധി. ആർസി ലഹോട്ടി അധ്യക്ഷനായ പാനലാണ് വിധി പ്രസ്താവിച്ചത്. പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഈ തുകയുടെ പതിനെട്ട് ശതമാനം പിഴയായും നൽകണമെന്ന് ആർബിട്രേറ്റർ വിധിച്ചിട്ടുണ്ട്.
റോൻഡെവൂ സ്‌പോർട്‌സ് വേൾഡ് എന്ന പേരിൽ അഞ്ച് കമ്പനികളുടെ കൺസോർഷ്യമായാണ് കൊച്ചിൻ ടസ്‌ക്കേഴ്‌സ് രൂപവത്കരിച്ചത്. 2011ൽ ടീമിനോട് പുതിയായി ഒരു ബാങ്ക് ഗ്യാരണ്ടി കൂടി നൽകണമെന്ന് ബി.സി.സി.ഐ. ആവശ്യപ്പെട്ടു. എന്നാൽ ആറു മാസത്തെ സമയപരിധിക്കുള്ളിൽ ബാങ്ക് ഗ്യാരണ്ടി നൽകാതിരുന്നതിലാണ് വ്യവസ്ഥകൾ ലംഘിച്ചുവെന്ന കുറ്റത്തിന് കരാർ റദ്ദാക്കാൻ 2011ൽ ബി.സി.സി.ഐ. തീരുമാനിച്ചത്. ഫ്രാഞ്ചൈസി ബാങ്ക് ഗ്യാരണ്ടിയായി നൽകിയ 156 കോടി പിൻവലിക്കാനും ബി.സി.സി.ഐ. തീരുമാനിച്ചിരുന്നു. ഇതിനെതിരെ ടീം ആദ്യം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജസ്റ്റിസ് എസ്.എഫ്. വാജിയ്ദാറിന്റെ സിംഗിൾ ബഞ്ച് ഹർജി തള്ളുകയായിരുന്നു.
തുടർന്ന് ടസ്‌ക്കേഴ്‌സ് ഉടമകൾ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ആർബിട്രേറ്റർ ആർ.സി. ലഹോട്ടിക്ക് നൽകിയ ഹർജിയിലാണ് ഇപ്പോൾ അനുകൂല വിധിയുണ്ടായിരിക്കുന്നത്. പണമല്ല, ഐ.പി.എല്ലിന്റെ അടുത്ത സീസണിൽ കളിക്കാൻ അനുവദിച്ചാൽ മതി എന്നാണ് ടീം ഉടമകളുടെ ആവശ്യം. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ.