ചാമ്പ്യൻസ് ലീഗ്: സിറ്റിക്കും ലിവർപൂളിനും റയൽ മാഡ്രിഡിനും വിജയം

പിഎസ്ജിക്ക് സമനില , ഇന്റർമിലാൻ, അയാക്സ്, സ്പോട്ടിംഗ് സിപി വിജയിച്ചു.

 | 
city

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ നാലാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, റയൽമാഡ്രിഡ് , ഇന്റർമിലാൻ, അയാക്സ്, സ്പോട്ടിംഗ് സിപി എന്നിവർക്ക് വിജയം. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി ജർമ്മൻ ടീമായ റെഡ്ബുൾ ലൈപ്സിഗുമായി സമനിലയിൽ പിരിഞ്ഞു. എസി മിലാൻ- എഫ്സി പോർട്ടോ മത്സരവും സമനിലയിലായി.

ഉക്രൈൻ ക്ലബ്ബായ ഷാക്തറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വീഴ്ത്തിയത്. കരീം ബെൻസേമ നേടിയ ഇരട്ട ഗോളുകളാണ് റയലിനെ വിജയത്തിലെത്തിച്ചത്. രണ്ടു ഗോളും വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റിൽ. ഫെർണാണ്ടോയാണ് ഷാക്തറിന്റെ ഗോൾ നേടിയത്. റയൽ ആദ്യ ഗോൾ നേടിയതോ‌ടെ ചാമ്പ്യൻസ് ലീഗിൽ 1000 ഗോൾ തികച്ചു.

ഇതോ ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ഇന്റർമിലാൻ, ഷരീഫ് ടിറാസ്പോളിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം മാർസല്ലോ ബ്രോസോവിച്ച് , മിലൻ സ്ക്രീനിയർ, അലക്സി സാഞ്ചസ് എന്നിവരാണ് ഇന്ററിനായി ഗോളടിച്ചത്. ഷരീഫ് ടിറാസ്പോളിന്റെ ഗോൾ നേടിയത് ആദം ട്രയോർ ആണ്. ഗ്രൂപ്പിലെ നാല് കളികൾ കഴിഞ്ഞപ്പോൾ 9 പോയിന്റോ‌ടെ റയൽ ഒന്നാമതും 7 പോയിന്റോടെ ഇന്റർ രണ്ടാമതും ആണ്.  ഷരീഫ് ടിറാസ്പോളിന് 6 പോയിന്റ് ഉണ്ട്. 

ഗ്രൂപ്പ് എയിലെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബെൽജിയൻ ടീമായ ക്ലബ്ബ് ബൂർഗിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. പന്ത്രണ്ട് മത്സരങ്ങൾക്ക് ശേഷം റഹീം സ്റ്റെർലിഗ് ഗോളടിച്ച മത്സരത്തിൽ ജോ കാൻസലോയുടെ പാസിൽ നിന്നും റിയാദ് മെഹറസും ഫിൽ ഫോഡനും ഗോളുകൾ കണ്ടെത്തി. ബ്രസീലിയൻ താരം ഗബ്രിയേൽ ജിസൂസും കാൻസലോയുടെ അസിസ്റ്റിൽ ഗോളടിച്ചു. ക്ലബ്ബ് ബൂർഗിന്റെ ഗോൾ സിറ്റി താരം സ്റ്റോൺസിന്റെ സെൽ ഗോൾ ആയിരുന്നു. 

ഗ്രൂപ്പിലെ മറ്റൊരു കളിയിൽ പിഎസ്ജി, ആർബി ലൈപ്സിഗുമായി  സമനിലയിൽ പിരഞ്ഞു. രണ്ട് ടീമും രണ്ട് ഗോളുകൾ വീതം നേടി. ഒമ്പതാം മിനിറ്റിൽ ക്രിസ്റ്റഫർ ഉൻകുൻകുവിലൂടെ ലൈപ്സിഗ് ലീഡ് നേടി. പന്ത്രണ്ടാം മിനിറ്റിൽ ആന്ദ്രേ സിൽവ പെനാൽറ്റി പാഴാക്കി. 21, 39 മിനിറ്റുകളിൽ ജോർജിഞ്ഞോ വൈനാൾഡത്തിന്റെ ഇരട്ട ഗോൾ പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തു. എന്നാൽ രണ്ടാം പകുതിയുടെ അധിക സമയത്ത് ഇൻകുൻകുവിനെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി ഡൊമനിക്ക് സൊബോസലായ് ഗോളാക്കി മാറ്റി.  നാല് കളികൾ കഴിഞ്ഞതോടെ ഗ്രൂപ്പിൽ 9 പോയിന്റുമായി സിറ്റി ഒന്നാമതും 8 പോയിന്റുമായി പിഎസ്ജി രണ്ടാം സ്ഥാനത്തുമാണ്. ലൈപ്സിഗിന് നാല് പോയിന്റാണ് ഉള്ളത്. 

ഗ്രൂപ്പ് ബിയിൽ ലിവർപൂൾ അത്‍ലറ്റിക്കോ മാഡ്രിഡിനെ തകർത്ത് പ്രീ ക്വാർട്ടർ ഉറപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ലിവർപൂൾ വിജയിച്ചത്. ട്രെന്റ് അലക്സാണ്ടർ അർണോൾഡിന്റെ അസിസ്റ്റിൽ  ഡീഗോ ജോട്ട, സാദിയോ മാനേ എന്നിവരാണ് ഗോളടിച്ചത്. മുപ്പത്തിയാറാം മിനിറ്റിൽ ഫിലിപ്പെ ചുവപ്പ് കാർഡ് കണ്ടു പുറത്തായത് മാഡ്രിഡ് ടീമിന് തിരിച്ചടിയായി. ഗ്രൂപ്പിലെ മറ്റൊരു കളിലിയിൽ എസി മിലാൻ , എഫ് സി പോർട്ടോയെ സമനിലയിൽ പിടിച്ചു. രണ്ടു ടീമും ഓരോ ഗോൾ നേടി. ഗ്രൂപ്പിൽ നാലിൽ നാലും ജയിച്ച് ലിവർപൂൾ 12 പോയിന്റുമായി പ്രീക്വാർട്ടർ ഉറപ്പിച്ചു. രണ്ടാം സ്ഥാനത്ത് 5 പോയിന്റുമായി പോർട്ടോയാണ്. അത്‍ലറ്റിക്കോ മാഡ്രിഡിന് 4 പോയിന്റ് ഉണ്ട്. 

ഗ്രൂപ്പ് സിയിൽ അയാക്സ് , ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും സ്പോട്ടിംഗ് സിപി, ബെസിക്തസിനെ എതിരില്ലാത്ത നാല് ഗോളിനും തോൽപ്പിച്ചു. നാലിൽ നാലും ജയിച്ച അയാക്സിന് 12 പോയിന്റ് ഉണ്ട്. സ്പോട്ടിംഗ്, ഡോർട്ട്മുണ്ട് എന്നിവർക്ക് 6 പോയിന്റ് വീതവും ഉണ്ട്.