ആഴ്സണലിനെ ഗോളിൽ മുക്കി സിറ്റി; എതിരില്ലാത്ത അഞ്ച് ഗോളിന്റെ വിജയം

 | 
city
ഫെറാൻ ടോറസ് (2) ,ഗുണ്ടോഗൻ, ജിസൂസ്, റോഡ്രി എന്നിവർ ഗോളടിച്ചു. 

അഗ്വൂറോ പോയതും കെയ്നും വരാത്തതും റൊണാൾഡോ പകുതി വഴി വന്ന് പോയതുമൊന്നും മാഞ്ചസ്റ്റർ സിറ്റിയെ ബാധിച്ചിട്ടില്ലെന്ന് എത്തിഹാദ് സ്റ്റേഡിയത്തിൽ അവർ തെളിയിച്ചു. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ആഴസണലിനെ സിറ്റി പരാജയപ്പെടുത്തി. സ്പാനിഷ് താരം ഫെറാൻ ടോറസ് നേടിയ ഇരട്ട ഗോളുകളും ഗുണ്ടോഗൻ, ജിസൂസ്, റോഡ്രി എന്നിവരുടെ ഗോളുകളുമാണ് സിറ്റിക്ക് വമ്പൻ വിജയം നേടിക്കൊടുത്തത്. കളിയുടെ മുപ്പത്തിയഞ്ചാം മിനിറ്റിൽ ഷാക്ക ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ പത്തുപേരെ വച്ചാണ് ആഴ്സണൽ കളിച്ചത്. 

ഏഴാം മിനിറ്റിൽ തന്നെ സിറ്റി ആദ്യ ഗോൾ നേടി. ജിസൂസിന്റെ മികച്ചൊരു പാസിന് ഇൽക്കായ് ഗുണ്ടോഗന് വെറുതെ തലവച്ചു കൊടുക്കേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ടാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു. ആഴ്സണൽ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഫെറാൻ ടോറസ് ഗോൾ നേടി. ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ജാക് ഗ്രീലിഷിന്റെ പാസിൽ നിന്നും ജിസൂസിന്റെ ഗോൾ. രണ്ടാം പകുതിയിൽ അമ്പത്തി മൂന്നാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ നിന്നും ടോറസ് പുറകിലേക്ക് നൽകിയ പാസിൽ നിന്നാണ് റോഡ്രി തന്റെ ഗോൾ കണ്ടെത്തിയത്. എൺപത്തിയഞ്ചാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റിയാദ് മെഹരസിന്റെ പാസിൽ നിന്നും ടോറസ് ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടെത്തി.

ആഴ്സണൽ മത്സരത്തിലുടനീളം മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. കളിയിലാകെ 179 പാസാണ് അവർ നൽകിയത്. സിറ്റി 757 പാസുകൾ നൽകി. കളിയിൽ 81 ശതമാനം സമയവും പന്ത് സിറ്റിയുടെ കൈവശമായിരുന്നു. സിറ്റി ഇരുപത്തിയഞ്ച് ഷോട്ടുകൾ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തപ്പോൾ ഗണ്ണേഴ്സിന്റേത് വെറും ഒന്നായിരുന്നു.  ഇതോടെ മൂന്ന് കളിയിൽ നിന്നും സിറ്റിക്ക് 6 പോയിന്റായി. ആഴ്സണലാകട്ടെ ആദ്യ മൂന്ന് കളികളും തോൽക്കുകയും ചെയ്തു. ഈ മൂന്ന് കളികളിൽ നിന്നായി 9 ഗോളുകളാണ് വഴങ്ങിയത്. ഒറ്റ ഗോളും പ്രീമിയർ ലീഗിൽ ഇതുവരെ അടിക്കാനും അവർക്കായില്ല.