ഫിഫ ഉന്നതര്‍ ശമ്പളമായും ലോകകപ്പ് ബോണസായും വന്‍ തുകകള്‍ സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: ഫിഫയുടെ ഉന്നതന്മാരായിരുന്ന സെപ് ബ്ലാറ്റര്‍, ജെറോം വാല്‍ക്കെ, മാര്‍കസ് കാട്ട്നര് എന്നിവര്‍ ചേര്‍ന്ന് രഹസ്യമായി തങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കുകയും ലോക കപ്പ് ബോണസെന്ന പേരില്‍ 55 മില്യന്‍ പൗണ്ട് സ്വന്തമാക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ലോക ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ അഭിഭാഷകരാണ് വെളളിയാഴ്ച ഈ വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ അഞ്ചുവര്‍ഷം ഉത്തരവാദിത്വത്തില്‍ ഇരുന്നപ്പോഴാണ് ത്രിമൂര്‍ത്തികള്‍ ചേര്‍ന്ന് വെട്ടിപ്പ് നടത്തിയതെന്നും സ്വിസ് നിയമങ്ങള്ക്കെതിരാണിതെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്വിസ് അധികാരികള്‍ക്കും യു.എസ് നീതിന്യായ വകുപ്പിനും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
പ്രതിവര്‍ഷം വരുത്തിയ ശമ്പള വര്‍ധനയിലൂടെ ഇവര്‍ സ്വയം സമ്പത്ത് ഉയര്‍ത്തി. ഇത് കൂടാതെ ലോക കപ്പ് ബോണസ്, മറ്റ് അലവന്‍സുകള്‍ എന്നിവയിലൂടെയും അഴിമതി നടത്തി. അഞ്ചുവര്‍ഷം കൊണ്ട് 55 മില്യന്‍ പൗണ്ടാണ് മൂവരും ചേര്‍ന്ന് സ്വന്തമാക്കിയത്. അമേരിക്കന്‍ നിയമ സംഘടനയായ ക്വിന്‍ ഇമ്മാനുവലിലെ ബില്‍ ബുര്‍ക് ആണ് ഇക്കാര്യമറിയിച്ചത്. സ്വിസ് അന്വേഷണത്തിന്റെ ഭാഗമായി ഫിഫ ഓഫീസ് റെയ്ഡ് ചെയ്താണ് ഈ വിവരങ്ങള്‍ കണ്ടെത്തിയതെന്നും ഫിഫ മുന്‍ പ്രസിഡന്റ് ബ്ലാറ്റര്‍ മുന്‍ സെക്രട്ടറി ജനറല്‍ വാല്‍ക്കെ മുന്‍ ഫൈനാന്‍സ് ഡയറക്ടര്‍ കാട്ട്നര് എന്നിവരാണ് വെട്ടിപ്പ് നടത്തിയതെന്നും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതില്‍ ബ്ലാറ്റര്‍ 23.3 മില്യന്‍ പൗണ്ടും വാല്‍ക്കെ 22.9 മില്യന്‍ പൗണ്ടും കാട്ട്നര് 9.5 മില്യന്‍ പൗണ്ടും നേടി. ഫിഫയുടെ ജര്‍മന്‍ ഡെപ്യൂട്ടി സെക്രട്ടറി കാട്ട്നറിന്റെ ഓഫീസും ഇതിനോടനുബന്ധിച്ച് റെയ്ഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറില്‍ ബ്ലാറ്ററിനെതിരേയും മാര്‍ച്ചില്‍ വാല്ക്കേയ്ക്കെതിരേയും സ്വിസ് അറ്റോര്‍ണി ജനറല്‍ നിയമനടപടി ആരംഭിച്ചിരുന്നു. ഇരുവരും തങ്ങള്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും ബ്ലാറ്ററിനെ ആറു വര്‍ഷത്തേക്കും വാല്ക്കേയെ 12 വര്‍ഷത്തേക്കും ഫിഫാസ് എതിക്സ് കമ്മിറ്റി വിലക്കിയിട്ടുണ്ട്.