ലെസ്റ്ററിന് മുന്നിൽ വീണ് ലിവർപൂൾ; വെസ്റ്റ്ഹാമിന് ജയം, ടോട്ടനത്തിന് സമനില

 | 
footbal

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അജയ്യതയോടെ കുതിക്കുന്ന ലിവർപൂളിന് അപ്രതീക്ഷിത തോൽവി. ലെസ്റ്റർ സിറ്റിയാണ് എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂളിനെ പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗിലെ സീസണിലെ 19 മത്സരങ്ങൾക്കിടയിലെ രണ്ടാം തോൽവിയാണ് ലിവർപൂളിന് ഇത്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 6 ആയി വർദ്ധിച്ചു. 

കിംഗ് പവർ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ  മുഹമ്മദ് സല 15ാം മിനിറ്റിൽ കിട്ടിയ  പെനാൽറ്റി പാഴാക്കി. 56ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അഡമോല ലുക്ക്മാനാണ് മൂന്ന് മിനിറ്റുകൾക്കപ്പുറം ലെസ്റ്ററിന്റെ വിജയ ഗോൾ നേടിയത്. 18 കളിയിൽ നിന്നും ലെസ്റ്ററിന് 25 പോയിന്റാണ് ഉള്ളത്. 

പത്ത് പേരുമായി പൊരുതിയ സൗത്താംപ്റ്റൺ ടോട്ടനം ഹോട്ട്സ്പർസിനെ സമനിലയിൽ കുരുക്കി. രണ്ടു ടീമും ഓരോ ഗോളുകൾ വീതം നേടി. ജെയിംസ് വാർഡ് പ്രൈസ് 25ാം മിനിറ്റിൽ സൗത്താംപ്റ്റണെ മുന്നിലെത്തിച്ചു. 39ാം മിനിറ്റിൽ മുഹമ്മദ് സാലിസു ചുവപ്പ് കാർഡ് കണ്ട് പുറത്തായി. സൺ മിന്നിനെ ഫൗൾചെയ്തതിന് കിട്ടിയ ഈ പെനാൽറ്റി ഹാരി കെയിൻ ഗോളാക്കി മാറ്റി. പിന്നീട് നിരവധി അവസരങ്ങൾ ഉണ്ടായെങ്കിലും ടോട്ടനത്തിന് ഗോളടിക്കാനായില്ല.

വാറ്റ്ഫാഡിനെതിരെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് വെസ്റ്റ്ഹാം വിജയിച്ചത്. ഇമാനുവൽ ഡെന്നീസിലൂടെ വാറ്റ്ഫോഡ് മുന്നിലെത്തിയെങ്കിലും സോസേക്ക്, ബെൻ‍റഹ്മ, നോബിൾ, വ്ലാസിച്ച് എന്നിവര് വെസ്റ്റാമിന്റെ ജയം ഉറപ്പിച്ചു.