മുംബൈ ടെസ്റ്റ്: ഇന്ത്യൻ വിജയം അഞ്ച് വിക്കറ്റ് അകലെ

 | 
Cricket
ബാറ്റർമാരും ബൗളർമാരും തിളങ്ങിയ മൂന്നാം ദിനം മുംബൈ ടെസ്റ്റിൽ ന്യൂസിലാന്റിന് രണ്ടാം ഇന്നിംഗ്‌സിൽ 5 വിക്കറ്റ് നഷ്ടമായി. കളി അവസാനിക്കുമ്പോൾ 5ന് 140 എന്ന നിലയിൽ ആണ് സന്ദർശകർ. ഇനി അവരുടെ മുന്നിൽ 400 റൺസ് എന്ന വലിയ ലക്ഷ്യം ബാക്കിയുണ്ട്. എന്നാൽ ഇന്ത്യക്ക് കാര്യങ്ങൾ കുറേക്കൂടി എളുപ്പമാണ്. നാലാം ദിനം ആദ്യ സെഷനിൽ തന്നെ ബാക്കി കിവി വിക്കറ്റുകൾ വീഴ്ത്തി ഒരു വമ്പൻ ജയമായിരിക്കും ടീം ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ കിവി ബാറ്റർമാർ എത്രനേരം പിടിച്ചു നിൽക്കും എന്ന് കണ്ടറിയണം. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് 7ന് 276 എന്ന സ്കോറിൽ ഡിക്ലേർ ചെയ്തു. രണ്ടാം ഇന്നിംഗ്‌സിൽ നാല് ഇന്ത്യൻ വിക്കറ്റുകൾ അജാസ് പട്ടേൽ വീഴ്ത്തി. ഇതോടെ 14 വിക്കറ്റ് ആകെ ഈ ടെസ്റ്റിൽ അജാസ് സ്വന്തമാക്കി. ഇന്ത്യക്കെതിരെ ഒരു സന്ദർശക ബൗളരുടെ ഏറ്റവും മികച്ച പ്രകടനം ആണ് ഇത്. 

മൂന്നാം ദിനം വിക്കറ്റ് നഷ്ടമാകാതെ 69 എന്ന നിലയിൽ കളി തുടങ്ങിയ ഇന്ത്യക്ക് വേണ്ടി മായങ്ക്(62 ), പൂജാര (47), കോഹ്‌ലി (36), ശുഭ്മൻ ഗിൽ (47), ശ്രേയസ് അയ്യർ (14), സാഹാ (13 ), അക്ഷർ പട്ടേൽ (41*), ജയന്ത് (6) എന്നിങ്ങനെ റൺസ് നേടി. അജാസ് 4 വിക്കറ്റ് നേടിയപ്പോൾ 3 എണ്ണം രചിൻ രവീന്ദ്ര സ്വന്തമാക്കി. 

540 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ കിവികൾക്ക് നായകൻ ടോം ലാതത്തെ(6)ആദ്യമേ നഷ്ടമായി. അശ്വിൻ ആണ് വിക്കറ്റ് വീഴ്ത്തിയത്. അധികം വൈകാതെ യങ്ങിന്റെ(20) വിക്കറ്റും അശ്വിൻ വീഴ്ത്തി. എന്നാൽ ഡാരിൽ മിച്ചൽ ഒരറ്റത്ത് പിടിച്ചു നിന്നു. റോസ് ടെയ്‌ലർ (6) അശ്വിന് മുന്നിൽ വീണെങ്കിലും ഹെൻറി നിക്കോൾസിനെ കൂട്ടുപിടിച്ച് മിച്ചൽ സ്കോർ ഉയർത്തി . 60 റൺസ് എടുത്ത മിച്ചലിനെ അക്ഷർ വീഴ്ത്തി. ടോം ബ്ലണ്ടൽ റൺ എടുക്കും മുന്നേ റൺ ഔട്ട് ആയി. 36 റൺസ് നേടിയ നിക്കോൾസിന്റെ കൂടെ 2 റൺസുമായി രചിൻ ആണ് ക്രീസിൽ.