ട്വന്റി20 ലോകകപ്പ്; നമീബിയക്കും ഇംഗ്ലണ്ടിനും വിജയം

നമീബിയ സ്കോട്ലാൻഡിനേയും  ഇംഗ്ലണ്ട് ബംഗ്ലാദേശിനേയും പരാജയപ്പെടുത്തി

 | 
cricket

ലോകകപ്പ് ട്വന്റി20യിൽ നമീബിയക്ക് ചരിത്ര നേട്ടം. സൂപ്പർ 12ലെ അവരുടെ ആദ്യ മത്സരത്തിൽ സ്കോട്ലാൻഡിനെ നാല് വിക്കറ്റിനാണ് നമീബിയ തോൽപ്പിച്ചത്. 110 റൺസ് വിജലക്ഷ്യവുമായി ഇറങ്ങിയ നമീബിയ അവസാന ഓവറിൽ ലക്ഷ്യം കണ്ടു. ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടമായ സ്കോട്ട് ടീമിന് ആ ആഘാതത്തിൽ നിന്നും പിന്നീട് കരകയറാൻ സാധിച്ചില്ല. റൂബൻ ട്രംപെൽമാൻ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിലും മൂന്നാം പന്തിലും നാലാം പന്തിലും വിക്കറ്റുകൾ വീണു. അഞ്ച് ഓവർ പിന്നിടുമ്പോൾ 4 വിക്കറ്റിന് 18 എന്ന നിലയിലേക്ക് വീണ ടീമിനെ 44 റൺസെടുത്ത ഓൾ റൗണ്ടർ ലെസ്ക്ക്, 25 റൺസെടുത്ത ക്രിസ് ഗ്രീവെസ് എന്നിവർ ചേർന്നാണ് നൂറ് കടത്തിയത്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 109 റൺസ് സ്കോട്ലാൻഡ് നേടിയത്. മൂന്ന് വിക്കറ്റെടുത്ത റൂബന് പുറമെ ജാൻ ഫ്രൈലിങ്ക് 2 വിക്കറ്റും വീഴ്ത്തി. 

മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയക്ക് മിഷേൽ വാൻ വിൻഗൻ(18), ക്രേഗ് വില്ല്യംസ്(23) എന്നിവർ ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ വിക്കറ്റുകൾ വീഴ്ത്തി സ്കോട്ലാൻഡ് തിരിച്ചുവന്നു. പക്ഷെ 32 റൺസ് എടുത്ത സ്മിറ്റും 16 റൺസെടുത്ത വീസെയും ചേർന്ന് ടീമിനെ വിജയത്തിനടുത്ത് എത്തിച്ചു. 19.1 ഓവറിൽ 6 വിക്കറ്റിനാണ് ടീം വിജയിച്ചത്.

ബംഗ്ലാദേശിനെ എട്ടുവിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. 125 എന്ന വിജയലക്ഷ്യമാണ് ബംഗ്ലാദേശ് ഉയർത്തിയത്. 29 റൺസെടുത്ത മുഷ്ഫിഖർ‌ റഹീമാണ് ടോപ് സ്ക്കോറർ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെയിൽ മിൽസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മോയിൻ അലി, ലിവിങ്ങ്സ്റ്റൺ എന്നിവരുമാണ് ബംഗ്ലാദേശിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. ചേസിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് 38 പന്തിൽ 61 റൺസെടുത്ത ജേസൻ റോയ് വിജയത്തിലെത്തിച്ചു. മാലൻ 28 റൺസെടുത്തു.