മൂന്ന് മാസം നിരീക്ഷിക്കട്ടെ; എല്ലാം പൊസിറ്റീവായി വരും: സെർജിയോ അഗ്യൂറോ

 | 
SERGIO AGUERO

കളിക്കളത്തിൽ നിന്നും വിരമിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ബാഴ്സലോണ താരം സെർജിയോ അഗ്യൂറോ. ക്ലബ്ബിന്റെ ഡോക്ടറുടെ നിർദേശങ്ങൾ താൻ പിൻതുടരുകയാണെന്നും ടെസ്റ്റുകളും ചികിത്സകളും നടത്തുന്നുണ്ടെന്നും ഒരു നിഗമനത്തിലെത്താൻ 90 ദിവസം വേണ്ടിവരുമെന്നും അഗ്യൂറോ ട്വീറ്റ് ചെയ്തു. എല്ലാം പൊസിറ്റീവായി വരുമെന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. 

 

ഇന്നലെയാണ്  ബാഴ്സലോണയുടെ അർജന്റീനിയൻ താരം സെർജിയോ അഗ്യൂറോക്ക് ഇനി ഫുട്ബോൾ കളിക്കാനാവില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നത്.  ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരത്തോ‌ട് ഇനി ഫുട്ബോൾ കളിക്കരുതെന്നാണ് വിദ്ഗദ പരിശോധനക്ക് ശേഷം മെഡിക്കൽ സംഘം നിർ‍ദേശിച്ചിരുന്നു. ഇതേ തുടർന്ന് താരം ഫുട്ബോളിൽ നിന്നും വിരമിക്കനായി ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.

മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തേയും ഉയർന്ന ഗോൾ സ്കോററായ അഗ്യൂറോ ഈ സീസണിലാണ് ക്ലബ്ബുവിട്ട് ഫ്രീ ഏജന്റായി ബാഴ്സയിൽ ചേർന്നത്. അലാവേസിനെതിരെ, ബാഴ്സക്കു വേണ്ടി ആദ്യമായി പ്ലെയിംഗ് ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ തന്നെ അദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ വരികയും കളിക്കളത്തിൽ നിന്നും പുറത്തു പോകുകയും ചെയ്തിരുന്നു. പിന്നീട് നടന്ന പരിശോധനകളെ തുടർ‍ന്നാണ് ഇത്തരമൊരു നിർദേശം ഡോക്ടർമാർ നൽകിയത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വിചാരിച്ചതിലും വലുതാണെന്നും തുടർന്ന് കളത്തിലിറങ്ങുന്നത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും ഡോക്ടർമാർ പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

അത്‍ലറ്റിക്കോ ഇന്റിപെന്റിയന്റെയിലൂടെ കളി തു‌ടങ്ങിയ അഗ്യൂറോ 2006ൽ അത്‍ലറ്റിക്കോ മാഡ്രിഡിൽ എത്തി. 175 മത്സരങ്ങളിൽ നിന്നായി 74 ഗോളുകൾ നേടി. പിന്നീട് 2011ൽ മാഞ്ചസ്റ്റർ സിറ്റിയിൽ. സ്ക്കൈ ബ്ലൂ ജേഴ്സിയിൽ 275 മത്സരങ്ങൾ 184 ഗോളുകൾ. ക്ലബ്ബിന്റെ എക്കാലത്തേയും മികച്ച ഗോൾ സ്കോറർ. അർജന്റീനക്കായി 101 മത്സരങ്ങൾ കളിച്ച അഗ്യൂറോ 41 ഗോളുകളും നേടി.