രാജസ്ഥാന് വീണ്ടും തോൽവി; ബാംഗ്ലൂർ ജയിച്ചത് ഏഴ് വിക്കറ്റിന്

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വീണ്ടും തോൽവി. മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിരക്ക് അത് മുതലെടുക്കാൻ കഴിയാത്തതാണ് ഇത്തവണ തോൽവിക്ക് കാരണമായത്. ഓപ്പണർമാരായ ലൂയിസും ജയ്സ്വാളും 77 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ പിന്നീട് വന്ന സഞ്ജു സാംസൺ ഉൾപ്പടെയുള്ളവർക്ക് അത് മുതലെടുക്കാനായില്ല. ഫലമോ നിശ്ചിത 20 ഓവറിൽ ടീം നേടിയത് 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ്. ലൂയിസ് 37 പന്തിൽ 58ഉം ജയ്സ്വാൾ 22 പന്തിൽ 31ഉം നേടി. സഞ്ജു 15 പന്തിൽ 19ഉം. ബാക്കി ആർക്കും ടീമിനെ മുന്നോട്ട് നയിക്കാനായില്ല. ബാംഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റും ചാഹൽ, ഷഹബാസ് അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗ് തുടങ്ങിയ ബാംഗ്ലൂരിന് സ്കോർ 48ൽ നിൽക്കെ 22 റൺസെടുത്ത ദേവദത്ത് പടിക്കലിന്റേയും പത്ത് റണ്ണിനപ്പുറും 25 റണ്ണെടുത്ത കോഹ്‍ലിയുടേയും വിക്കറ്റ് നഷ്ടമായി എങ്കിലും 44 റൺസെടുത്ത ശ്രീകർ ഭരത്, പുറത്താകാതെ 50 റൺസെടുത്ത ഗ്ലെൻ മാക്സ്വെൽ എന്നിവർ ചേർന്ന് വിജയത്തിലെത്തിച്ചു. ചാഹലാണ് മാൻ ഓഫ് ദി മാച്ച്
പതിനൊന്ന് കളികളിൽ നിന്നും ബാംഗ്ലൂരിന് 14 പോയിന്റും രാജസ്ഥാന് 8 പോയിന്റുമാണ് ഉള്ളത്.