അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടി ശ്രേയസ്; കാൺപൂരിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 345ന് പുറത്ത്. സൗത്തിക്ക് 5 വിക്കറ്റ്

 | 
ayyar

ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെയും അർദ്ധ സെഞ്ച്വറികളുമായി തിളങ്ങിയ ജഡേ, ശുഭ്മാൻ ​ഗിൽ എന്നിവരുടേയും പ്രകടനത്തിന്റെ മികവിൽ കാൺപൂർ ടെസ്റ്റിൽ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ആദ്യ ഇന്നിം​ഗ്സിൽ 345 റൺസ് നേടി.  ടിം സൗത്തി അഞ്ച് വിക്കറ്റുകളുമായി തിളങ്ങിയ കളിയിൽ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ടീം ഓൾഔട്ടായി.

ആദ്യ ദിവസത്തെ സ്കോറായ 4ന് 258 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലെ ജഡേജയെ നഷ്ടമായി. തലേ ദിവസത്തെ സ്കോറായ 50ന് തന്നെ ജഡേജ പുറത്തായി. ടിം സൗത്തിയാണ് ജ‍ഡേജയെ ബൗൾഡാക്കി മടക്കിയത്. ഒരു റൺസെടുത്ത സാഹയേയും സൗത്തി പുറത്താക്കി. അതിനു മുന്നേ ടെസ്റ്റിലെ തന്റെ ആദ്യ സെഞ്ച്വറി ശ്രേയസ് പൂർത്തിയാക്കിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ തന്നെ അയ്യരും മടങ്ങി. 105 റൺസെടുത്ത ശ്രേയസിന്റെ വിക്കറ്റും സൗത്തിക്കാണ്. മൂന്ന് റൺസെടുത്ത അക്ഷർ പട്ടേലിനെ പുറത്താക്കി സൗത്തി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. 

ലഞ്ചിനു പിരിയുമ്പോൾ 8 വിക്കറ്റിന് 339 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ ഒമ്പതാം വിക്കറ്റും ഉടനെ തന്നെ നഷ്ടമായി. 38 റൺസെടുത്ത അശ്വിനെ സ്പിന്നർ അജാസ് പട്ടേൽ പുറത്താക്കി. പിന്നാലെ ഇഷാശ് ശർമ്മയേയും പുറത്താക്കി അജാസ് പട്ടേൽ ഇന്ത്യൻ ഇന്നിം​ഗ്സ് അവസാനിപ്പിച്ചു. 

ആദ്യ ദിവസം ഇന്ത്യൻ മുന്നേറ്റ നിരയെ കെയിൽ ജാമിസൺ ആണ് പിടിച്ചു കെട്ടിയത്. ഓപ്പണർ മായങ്ക് അ​ഗർവാൾ(13), ശുഭ്മാൻ ​ഗിൽ(52), നായകൻ രഹാനെ(35) എന്നിവരെ ജാമിസൺ പുറത്താക്കി. 26 റൺസെടുത്ത പൂജാരയെ സൗത്തി വിക്കറ്റ് കീപ്പറുടെ കൈയ്യിലെത്തിച്ചു.